
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും; കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം
കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കൊൽക്കത്ത നൈറ്റ് റൈഡൈഴ്സിനോട് പകരം വീട്ടാൻ ഏറെയുണ്ട് സൺറൈസേഴ്സ് ഹൈദരാബാദിന്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഉൾപ്പടെ നേർക്കുനേർ വന്ന മൂന്ന് കളിയിലും ജയം കൊൽക്കത്തയ്ക്കൊപ്പമായിരുന്നു.
ആകെ ഏറ്റുമുട്ടിയ മത്സര കണക്കിലും തോൽവിയുടെ ഭാരം കൂടുതൽ ഹൈദരാബാദിനാണ്. ഇരുപത്തിയെട്ട് മത്സരങ്ങളിൽ പത്തൊൻപതിലും കൊൽക്കത്ത ജയിച്ചു. ഈ മികവ് ഈഡൻ ഗാർഡൻസിലെ സ്വന്തം കാണികൾക്ക് മുന്നിൽ ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അജിങ്ക്യ രഹാനെയും സംഘവും. വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രേ റസൽ എന്നിവർ ഫോമിലേക്ക് ഉയരാത്തതാണ് കൊൽക്കത്തയുടെ പ്രതിസന്ധി.
ക്വിന്‍റൺ ഡി കോക്ക്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരുടെ പ്രകടനം നിർണായകമാവും. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ എന്നിവരുൾപ്പെട്ട ഹൈദരാബാദ് ബാറ്റിംഗ് നിരയുടെ പ്രഹരശേഷി മാരകമെങ്കിലും, ആദ്യമത്സരത്തിലെ മികവ് വീണ്ടെടുത്തില്ലെങ്കിൽ ഇന്നും കാര്യങ്ങൾ കൈവിട്ടുപോകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൗളിംഗ് ബലാബലത്തിൽ പേസിൽ ഹൈദരാബാദിനും സ്പിന്നിൽ കൊൽക്കത്തയ്ക്കും മേൽക്കൈ. ഇത്തവണ പിന്നിട്ട മൂന്ന് കളിയിൽ ഇരുടീമും ഓരോ ജയം മാത്രം. പവർപ്ലേയിൽ ബാറ്റർമാരുടെ സാഹസികതയും മധ്യഓവറുകളിൽ സ്പിന്നർമാരുടെ മികവും കളിയുടെ ഗതി നിശ്ചയിക്കും.
കൊല്‍ക്കത്തയിലെ പിച്ച് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നത്ത മത്സരത്തിനായി രണ്ട് പിച്ചുകളാണ് ക്യൂറേറ്റര്‍ തയാറാക്കിയിരിക്കുന്നത്. ഇതില്‍ ഏത് പിച്ച് വേണമെന്ന് കൊല്‍ക്കത്തക്ക് തീരുമാമനെടുക്കാം. അനുകൂല പിച്ചൊരുക്കാന്‍ ക്യൂറേറ്റര്‍ തയാറാവുന്നില്ലെന്ന് നേരത്തെ കൊല്‍ക്കത്ത ആരോപണം ഉന്നയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനായി തയാറാക്കിയ രണ്ട് പിച്ചുകളും വരണ്ട പിച്ചുകളായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം പ്രതീക്ഷിക്കാം.