
സ്വന്തം ലേഖകൻ
കൊൽക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് പ്രതിദിന സര്‍വീസ് ആരംഭിച്ച് ആകാശ എയര്‍. രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നുമാണ് ആകാശ എയര്‍.
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ (എന്‍എസ്‌സിബിഐ) വിമാനത്താവളത്തില്‍ നിന്ന് മെയ് 18 മുതല്‍ പ്രതിദിന ഫ്ലൈറ്റ് സര്‍വീസ് ആരംഭിച്ചതായി എയര്‍ലൈന്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എയര്‍ലൈനിന്റെ 17-ാമത്തെ ലക്ഷ്യസ്ഥാനമാണ് കൊല്‍ക്കത്ത. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം കൂടിയാണ് ഇത്. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്ബാണ് ആകാശ എയര്‍ അതിന്റെ കന്നി പറക്കല്‍ നടത്തിയത്. തുടര്‍ന്ന് അതിവേഗ വളര്‍ച്ചയാണ് ഉണ്ടായത്. ഈ വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ആകാശ എയര്‍ പദ്ധതിയിടുന്നു.
“പശ്ചിമ ബംഗാളിലെ ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” എയര്‍ലൈനിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു.
കൊല്‍ക്കത്തയ്ക്കും ഗുവാഹത്തിക്കും ബെംഗളൂരുവിനുമിടയില്‍ എയര്‍ലൈന്‍ പ്രതിദിന സര്‍വീസ് നടത്തും. ആദ്യ പാറക്കലില്‍ 174 യാത്രക്കാര്‍ കൊല്‍ക്കത്തയില്‍ നിന്ന് പറന്നു. ദിവസവും വൈകിട്ട് 5.15-ന് ബെംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലെക്ക് സര്‍വീസ് ഉണ്ടാകും. കൊല്‍ക്കത്തയില്‍ നിന്നും 5.55-ന് ഗുവാഹത്തിയിലേക്ക് പുറപ്പെടും. ഗുവാഹത്തിയില്‍ നിന്നുള്ള മടക്ക വിമാനം രാത്രി 9.10ന് കൊല്‍ക്കത്തയിലെത്തി 9.50ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.
ആകാശ എയര്‍ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 19 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോര്‍ട്ട്. അടുത്ത മാസം 20-ാമത്തെ വിമാനം കൂടി ലഭിച്ചു കഴിഞ്ഞാല്‍ വിദേശത്തേക്ക് പറക്കാനുള്ള യോഗ്യത ലഭിക്കും. ആകാശ എയര്‍ പ്രതിദിനം 110 സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ ആകാശയ്ക്ക് 2,000 ജീവനക്കാരുമുണ്ട്. ഈ വര്‍ഷം ഏകദേശം 1,000 പേരെ കൂടി നിയമിക്കാന്‍ പദ്ധതിയിടുന്നു.