
ആലപ്പുഴ : ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. ഉടൻ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
നിലവില്‍ കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ കൊലപാതക കേസില്‍ റിമാന്റിലാണ് സിഎം സെബാസ്റ്റ്യൻ.
2006 ലാണ് ചേർത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്. പത്ത് വർഷങ്ങള്‍ക്ക് ശേഷം 2017 ലാണ് സഹോദരൻ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി നല്‍കുന്നത്. തുടർന്ന് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖചമച്ച് വില്‍പ്പന നടത്തിയതിന് ചേർത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യൻ അറസ്റ്റിലായി.
ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പോലിസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസില്‍ സെബാസ്റ്റ്യൻ സംശയമുനയില്‍ ആയിരുന്നെങ്കിലും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായില്ല.
അന്വേഷണം വഴി മുട്ടി നില്‍ക്കുമ്ബോള്‍ ആണ് കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന ക്കേസ് അന്വേഷണം സെബാസ്റ്റ്യനിലേക്ക് എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെ കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച അന്വേഷണസംഘം സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു. പിന്നാലെയാണ് സെബാസ്റ്റ്യൻ സംശയമുനയിലുള്ള ചേർത്തല സ്വദേശികളായ ബിന്ദുവിന്റെയും ആയിഷയുടെയും തിരോധാന കേസുകളില്‍ അന്വേഷണം വീണ്ടും സജീവമാകുന്നത്.
പുതിയ നീക്കവുമായി അന്വേഷണസംഘം
തെളിവ് ശേഖരണത്തിനായി സെബാസ്റ്റ്യന്റെ വീട്ടു പരിസരത്ത് ആലപ്പുഴ ക്രൈം ബ്രാഞ്ചും ചേർത്തല പോലീസും വീണ്ടും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. ഇതോടെയാണ് പുതിയ നീക്കവുമായി അന്വേഷണസംഘം രംഗത്ത് എത്തിയത്. 2006 മുതല്‍ കാണാതായ ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായി ചൂണ്ടികാണിച്ച് പൊലീസ് ആദ്യം കോടതിയില്‍ റിപ്പോർട്ട് നല്‍കി.
ഇതോടെ ബിന്ദുവിന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെ പ്രതിചേർത്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി അടുത്ത ദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കും. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ തുമ്പുണ്ടാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ