
കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ പൂത്തിരിയും പടക്ക വസ്തുക്കളും ആൾക്കൂട്ടത്തിലേക്ക് തെറിച്ചുവീണു; 2 പേർക്ക് പരിക്ക്; സംഭവത്തെ തുടർന്ന് വെടിക്കെട്ട് നിർത്തിവെച്ചു
കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോല്‍സവത്തിനിടെ പൂത്തിരിയും പടക്കവസ്തുക്കളും ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇതിന് പിന്നാലെ നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വെടിക്കെട്ടിന് മുന്നോടിയായി പൂത്തിരി കത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇന്ന് പുലർച്ചെ വലിയ വെടിക്കെട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പൂത്തിരി കത്തിതെറിച്ച് അപകടമുണ്ടായതോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് നിർത്തി വെക്കുകയായിരുന്നു.
പരിക്കേറ്റ രണ്ടുപേരുടേയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. നിസാര പരിക്കുകളാണ് സംഭവിച്ചതെനന്നും ഇതുവരെ ആരും പരാതിയുമായി സമീപിച്ചില്ലെന്നും, നിയമലംഘനം പ്രാഥമിക പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൊയിലാണ്ടി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
