
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണം വരുന്നതോടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികളാകാൻ സാധ്യത.
കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ ബി ജെ പി വീണ്ടും പ്രതിരോധത്തിലാവും. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.
ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം.
ബാക്കി കവര്‍ച്ചാ പണം കണ്ടെത്താന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധര്‍മ്മരാജന്‍ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ധര്‍മ്മരാജൻ്റ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുടെ മൊഴി എടുത്തിരുന്നു. എന്നാല്‍ കേസിലെ ആദ്യകുറ്റപത്രത്തില്‍ ഇവരെല്ലാം സാക്ഷികളാണ്.
ഇതിനാൽ കവര്‍ച്ചാ പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിൻ്റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിൻ്റെ ശ്രമം.
ബി ജെ പി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്നതും അന്വേഷിക്കും.