
കൊച്ചി: കൊച്ചിയിൽ നർകോട്ടിക് സെൽ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി.
ചേർത്തല വയലാർ സ്വദേശിയായ എൻകെ അമൽ (26), പള്ളുരുത്തി കാട്ടത്തറയിലെ ഭവൻ (36), ഇടുക്കി പാറപ്പുഴയിലെ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്.
പ്രതികളെ വയലാർ, പൊന്നുരുന്നി, കാക്കനാട് എന്നിവിടങ്ങളിൽ നിന്നായി വ്യത്യസ്ത ദിവസങ്ങളിലായി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവും വടകര സ്വദേശിയായ യുവതിയും ഈ മാസം രണ്ടിനാണ് സംഭവത്തിൽ ഇരയായത്.
കലൂർ എസ്‌ആർഎം റോഡിലെ ഹോട്ടലിൽ നാല് ദിവസമായി താമസിച്ചിരുന്ന ഇവരെ സമീപിച്ച പ്രതികൾ, നർകോട്ടിക് വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് വ്യാജ ഐഡി കാർഡ് കാട്ടി. തുടർന്ന് മുറി പരിശോധിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി.
അവിടെ ഇരുവരെയും ബന്ദികളാക്കി ഭീഷണിപ്പെടുത്തി, മേശപ്പുറത്ത് ഉണ്ടായിരുന്ന സ്വർണ വസ്തുവും യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും ഏകദേശം 55,000 രൂപ വിലയുള്ള ഐഫോണും കൈക്കലാക്കി.
പുലർച്ചെ ആറ് മണി വരെ മുറിയിൽ തടഞ്ഞ് വച്ച ശേഷമാണ് പ്രതികൾ മടങ്ങിയത്. സംഭവം പുറത്ത് വിട്ടാൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഉടൻ പരാതി നൽകിയില്ല.
പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം യുവാവ് നോർത്ത് പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.

