
കൊച്ചി: കൊച്ചിയിലെ കപ്പല്‍ അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നല്‍കിയത്.
അപകടത്തില്‍പ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇൻഷുറസ് തട്ടിപ്പിനുള്ള ശ്രമമെന്നാണ് പരാതിക്കാരന്‍റെ ആരോപണം.
വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയെന്നും ആരോപണം. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്. .
അതിനിടെ കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും.
കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കില്‍ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്‌ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലില്‍ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയ്യാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈൻ പട്രോള്‍ ബോട്ടുകള്‍ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞ കണ്ടയ്നറുകള്‍ ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും.
അതിനിടെ കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തില്‍ മാത്രമെ നില്‍ക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.
കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയില്‍ക്കടവ് ഭാഗത്തുമാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞത്. കൊല്ലം നീണ്ടകരയില്‍ മാത്രം അഞ്ച് എണ്ണമാണ് തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴയിലെ ആറാട്ടുപ്പുഴ പഞ്ചായത്തിലടക്കം മൈക്കില്‍ അനൗണ്‍സ്മെന്‍റ് നല്‍കി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം, ചരക്ക് കപ്പില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കടല്‍ വെള്ളത്തില്‍ അപകടരമായ വസ്തുക്കള്‍ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേർന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്‍റെ സാമ്പിളുകളും ശേഖരിക്കും.