
സ്വന്തം ലേഖിക
കൊച്ചി : കൊച്ചി തുറമുഖത്ത് ട്രേഡ് യൂണിയനുകള്‍ തമ്മിലെ തര്‍ക്കം രൂക്ഷമായതോടെ പ്രതിസന്ധിയിലായി സംരംഭകൻ . പോര്‍ട്ട് ട്രസ്റ്റ് ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യാനാകാതെ പ്രതിദിനം 6500 രൂപ പിഴയടക്കേണ്ട ഗതികേടിലാണ് കൊച്ചി സ്വദേശി ഷാജര്‍.തൊഴില്‍ വിഭജനത്തെ ചൊല്ലി രണ്ടാഴ്ചയിലധികമായി തുടരുന്ന തര്‍ക്കത്തില്‍ തൊഴില്‍ വകുപ്പ് ഇടപെട്ടിട്ടും പരിഹാരം നീളുകയാണ്.
കൊച്ചിയിലെ സ്ക്രാപ്പ് വ്യാപാരിയാണ് ഷാജര്‍. കപ്പലില്‍ വന്ന ആരും ഏറ്റെടുക്കാനില്ലാത്ത 30 കൂളറുകള്‍ അടക്കം കണ്ടം ചെയ്യാറായി. 6.5 ലക്ഷം രൂപയ്ക്കാണ് ഈ മാസം 9 ന് പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ഈ സ്ക്രാപ്പ് ഷാജര്‍ ലേലത്തിലെടുത്തത്. അന്ന് മുതല്‍ ഈ ഗോഡൗണില്‍ നിന്ന് ലോഡ് മാറ്റാൻ ഷാജര്‍ ശ്രമം തുടങ്ങി. എന്നാല്‍ സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തടസ്സം നില്‍ക്കുകയാണ്. ലോഡ് ഇറക്കുന്നതിനെ ചൊല്ലിയുള്ള തൊഴില്‍ തര്‍ക്കമാണ് രണ്ട് യൂണിയനുകള്‍ തമ്മില്‍ കൊച്ചി തുറമുഖത്ത് കൈയ്യാങ്കളിയിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് യൂണിയനും പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഒത്തുതീര്‍പ്പിന് ട്രേഡ് യൂണിയനുകള്‍ ഒരുക്കമല്ലെന്നാണ് സംരംഭകന്‍ പറയുന്നത്. എന്നാല്‍ സ്ക്രാപ്പ് എടുക്കാനുള്ള അവകാശം സംഘടനയ്ക്കാണെന്നാണ് സിഐടിയു പറയുന്നത്. എന്നാല്‍ ഗോഡൌണില്‍ നിന്ന് ലോഡിറക്കുന്ന പണി വിട്ടു തരില്ലെന്നാണ് കൊച്ചിന്‍ തുറമുഖ തൊഴിലാളി യൂണിയന്‍ പറയുന്നത്. ഇതിനിടെ സമയപരിധി കഴിഞ്ഞതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ദിവസം 6500 രൂപ പോര്‍ട്ട് ട്രസ്റ്റ് പിഴ ഈടാക്കാൻ തുടങ്ങി. അടുത്ത ആഴ്ച പിഴ ഇരട്ടിയാകും.
കൂടാതെ ഷാജറിനെ പോര്‍ട്ട് ട്രസ്റ്റ് കരിപ്പട്ടികയിലാക്കും. ലേബര്‍ വകുപ്പിന് പരാതി നല്‍കിയിട്ടും പരിഹാരമില്ല. ക്ഷേമനിധി ബോര്‍ഡ് നിയമാവലി പ്രകാരം സ്ക്രാപ്പ് എടുക്കാൻ അവകാശം സംഘടനയ്ക്കാണെന്ന് സിഐടിയു വാദിക്കുന്നത്. എന്നാല്‍ ഗോഡൗണില്‍ നിന്ന് ലോഡ് കയറ്റിറക്കാൻ ഉള്ള അനുമതി വിട്ട് തരില്ലെന്ന് കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും ചര്‍ച്ചയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് എറണാകുളം ജില്ല ലേബര്‍ ഓഫീസറുടെ പ്രതികരണം.



