
മട്ടാഞ്ചേരി: കൊച്ചിയിലേക്ക് ചരക്കുമായി പുറപ്പെട്ട ലൈബീരിയൻ ചരക്കുകപ്പല്‍ ‘എം.എസ്.സി എല്‍സ-3’ ചരിയാൻ കാരണം ബല്ലാസ്റ്റ് ടാങ്കറിനുണ്ടായ സാങ്കേതിക തകരാർ.
മറൈൻ മർക്കന്റൈല്‍ ഡിപ്പാർട്മെന്റ് (എം.എം.ഡി) ആണ് ഇക്കാര്യം അറിയിച്ചത്. കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാൻ കപ്പലുകളുടെ അടിത്തട്ടില്‍ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. യാത്രക്കിടെ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞതാണ് കപ്പല്‍ ഒരുവശത്തേക്ക് ചരിയാൻ കാരണം.
പ്രശ്‌നം പരിഹരിച്ച് കപ്പല്‍ സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമം മോശം കാലാവസ്ഥ സങ്കീർണമാക്കിയെന്നാണ് അധികൃതർ പറയുന്നത്. കപ്പല്‍ മുങ്ങിയതിനെത്തുടർന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷ നടപടികളെടുത്തെന്ന് ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി തുറമുഖത്ത് മെർക്കൈന്‍റല്‍ മറൈൻ ഡിപ്പാർട്ട്മെൻ്റ്, സംസ്ഥാന ദുരന്തനിവാരണ വിഭാഗം, പൊലീസ്, കോസ്റ്റ് ഗാർഡ് പ്രതിനിധികളുമായി നടന്ന അവലോകന യോഗശേഷം വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പല്‍ മുങ്ങാനിടയായത് സാങ്കേതിക പിഴവുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കപ്പല്‍ച്ചാലില്‍ നിന്ന് മാറി 50 മീ. താഴ്ചയിലാണ് കപ്പലുള്ളത്. ചരക്കുകപ്പല്‍ ഗതാഗതത്തിന് ഇത് തടസ്സമാകില്ല.
ഒഴുകിക്കൊണ്ടിരിക്കുന്നവയില്‍ അപകടകരമായ കണ്ടെയ്നറുകള്‍ ഇല്ല. കപ്പലില്‍ മൊത്തം ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ അപകടഭീതി ഉയർത്തുന്നത് കാത്സ്യം കാർബൈഡിന്‍റെ 12 കെണ്ടയ്നറും റബർ ഓയിലിന്‍റെ ഒരു കണ്ടെയ്നറുമാണ്. ഇതില്‍ കാത്സ്യം കാർബൈഡിന്‍റെ അഞ്ച് കണ്ടെയ്നറുകളാണ് കപ്പലിന്‍റെ മുകള്‍ഭാഗത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവ താഴെ അറക്കുള്ളിലാണ്. മറ്റു കണ്ടെയ്നറുകളില്‍ സാധാരണ ചരക്കുകളാണ്. മുങ്ങിയ കപ്പല്‍ നീക്കംചെയ്യാൻ നടപടികളുണ്ടാകും.