
സ്വന്തം ലേഖകൻ
കൊച്ചി:വൈദ്യുതി ബില്ലിലെ കുടിശ്ശിക മുടങ്ങിയതിന്‍റെ പേരില്‍ ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി.എറണാകുളം കറുകപ്പിള്ളി ജലസേചന പദ്ധതി രണ്ടാഴ്ച മുടങ്ങിയതോടെ ഐക്കരനാട്, പുത്തൃക്ക പഞ്ചായത്തിലെ നാട്ടുകാര്‍ പ്രതിസന്ധിയിലാണ്.ഫണ്ട് ലഭ്യമാകാത്തതിനാല്‍ പല സ്ഥലങ്ങളിലും കുടിശ്ശിക ഉണ്ടെന്നും പ്രശ്നം പരിഹരിക്കാൻ ഉന്നതതല ഇടപെടല്‍ തുടങ്ങിയതായും ജലസേചന വകുപ്പ് പ്രതികരിച്ചു.
കര്‍ക്കിടക മാസത്തില്‍ പ്രതീക്ഷിച്ച മഴയൊന്നും എവിടെയുമില്ല. കൃഷിയ്ക്കും,വീടുകളിലേക്കും സാധാരണ ഈ സമയത്ത് ലഭ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം വേണ്ട അവസ്ഥയുമാണ്. ഇതിനിടയിലാണ് എറണാകുളം കോലഞ്ചേരി മേഖലയിലെ പ്രധാന ജലസേചന പദ്ധതിയായ കറുകപ്പിള്ളി പമ്ബിംഗ് മുടങ്ങിയത്. മാസങ്ങളായി ജലസേചന വകുപ്പ് കുടിശ്ശിക വരുത്തിയതോടെ കെ എസ് ഈ ബി ഫ്യൂസ് ഊരിയതാണ് കാരണം. മൂവാറ്റുപുഴയാറിന് തീരത്തെ പ്രധാന ജലസേചന പദ്ധതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്ബിംഗ് മുടങ്ങിയതോടെ ഐക്കരനാട്, പുത്തൃക്ക തുടങ്ങി പല പ്രദേശങ്ങളും വരണ്ട അവസ്ഥയിലാണ്. വിളകള്‍ ഉണങ്ങി നശിക്കാൻ തുടങ്ങിയെന്ന് കര്‍ഷകര്‍ പറയുന്നു. പരാതി പറഞ്ഞിട്ടും രണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും അന്യോന്യം ന്യായങ്ങള്‍ നിരത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി.മൂന്ന് മോട്ടോറുകള്‍ തുടര്‍ച്ചയായി 20 മണിക്കൂറെങ്കിലും പമ്ബ് ചെയ്താല്‍ വെള്ളം എല്ലായിടത്തും എത്തും. ചെറിയ കനാല്‍ വഴിയാണ് ഓരോ പ്രദേശത്തും വെള്ളമെത്തുന്നത്.
കറുകപ്പിള്ളി കൂടാതെ പെരുമ്ബാവൂര്‍ കണ്ടന്തറിയിലും പമ്ബിംഗ് ഇതേ കാരണങ്ങള്‍ കൊണ്ട് മുടങ്ങിയിരുന്നു. കാലാവസ്ഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ കഠിനമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, പലതവണ നോട്ടീസ് നല്‍കിയിട്ടും അനുകൂലനടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഫ്യൂസ് ഊരിയതെന്നാണ് കെ എസ് ഈ ബിയുടെ വാദം. കുടിശ്ശിക കുന്നുകൂടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കെ എസ് ഈ ബിയുടെ നിലപാട്.