
സ്വന്തം ലേഖകൻ
കോഴിക്കോട്: വൈദ്യുതി ലൈനിൽ തട്ടി ലോറിയിലെ വൈക്കോൽ കൂനയ്ക്ക് തീപിടിച്ചപ്പോൾ ലോഡുമായി ലോറി ഓടിച്ച് സമീപത്തെ സ്കൂൾ ഗ്രൗണ്ടിലേക്കു കയറ്റി പാപ്പന്റെ ഹീറോയിസം. പരിഭ്രാന്തനായി ഡ്രൈവർ വണ്ടി നിർത്തിയിട്ടപ്പോൾ രക്ഷകരായി പാപ്പനും പിള്ളാരും.
ഷാജിപ്പാപ്പൻ എന്നു നാട്ടുകാർ വിളിക്കുന്ന ഷാജി വർഗീസ് തീ പിടിച്ച ലോഡുമായി ലോറി ഓടിച്ച് സമീപത്തെ സ്കൂൾ ഗ്രൗണ്ടിലേക്കു കയറ്റി.
പിന്നെയായിരുന്നു യഥാർഥ ഹീറോയിസം. വെട്ടിച്ചും വണ്ടി ഉലച്ചും വട്ടം കറക്കി ഓടിച്ചും വൈക്കോൽ കെട്ടുകൾ ഗ്രൗണ്ടിലേക്ക് വീഴ്ത്തി ഷാജിപാപ്പാൻ മുന്നേറി. തൊഴിലാളികളും കോളജ് വിദ്യാർഥികളുമെല്ലാം സഹായവുമായി എത്തിയതോടെ ലോറിയിലേക്കു തീ പടരാതെ രക്ഷിക്കാനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർണാടകയിൽ നിന്നു വന്ന ലോറിയിലെ വൈക്കോലിന് ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് കോടഞ്ചേരി ടൗണിൽ വച്ച് തീ പിടിച്ചത്. ഡ്രൈവർ വണ്ടി നിർത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ നന്നായി പടർന്നു. ഷാജിയുടെ രക്ഷാപ്രവർത്തനത്തിനിടെ മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി.
അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും കോടഞ്ചേരി കെഎസ്ഇബിയിലെ ജീവനക്കാരും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ തൊഴിലാളികളുമെല്ലാം ചേർന്നാണു ലോറിയിലും റോഡിലും മൈതാനത്തും വീണു കത്തിക്കൊണ്ടിരുന്ന വൈക്കോൽകെട്ടുകളുടെ തീ അണച്ചത്.
റോഡിൽ ലോറിക്ക് തീ പിടിക്കുമ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിനു എത്തിയത് കോടഞ്ചേരി ടൗൺ ജുമാസ്ജിദിന്റെ ദഅവ കോളജിലെ വിദ്യാർഥികളാണ്. കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈക്കോലായതിനാൽ ആളി പടരുകയായിരുന്നു.