
കണ്ണൂർ: കെകെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റി മറ്റേതെങ്കിലും മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. എന്നാല്‍ മട്ടന്നൂരില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെകെ ശൈലജ.
മണ്ഡലം മാറ്റുന്നത് സംബന്ധിച്ച അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അഞ്ച് വട്ടം മത്സരിച്ചതിനാല്‍ കെകെ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടും ചില നേതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടന്നൂരല്ലെങ്കില്‍ തളിപ്പറമ്പ്, പേരാവൂർ എന്നീ മണ്ഡലങ്ങളില്‍ പരിഗണിക്കാനാണ് സാദ്ധ്യത. മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയോ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പുരുഷോത്തമനെയോ പരിഗണിക്കാമെന്ന നിർദ്ദേശവും ജില്ലാ സെക്രട്ടറിയേറ്റിലുയർന്നു.
തളിപ്പറമ്പില്‍ ശൈലജയ്ക്ക് പുറമെ എം.വി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. മുൻ എം.എല്‍.എ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് എൻ.സുകന്യ. എം.വി.ഗോവിന്ദന്റെ ഭാര്യയും ആന്തൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണുമായ പി.കെ.ശ്യാമളയുടെ പേരിന് പിന്തുണ ലഭിച്ചെന്നും വിവരമുണ്ട്.
അതേസമയം, തളിപ്പറമ്പില്‍ എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ.
നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ഇത്തവണ മത്സരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. അങ്ങനെ വന്നാല്‍ തലശ്ശേരിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, എം.വി. ജയരാജൻ എന്നീ പേരുകള്‍ ജില്ലാ നേതൃത്വം മുന്നോട്ടു വയ്ക്കുന്നു. പയ്യന്നൂരില്‍ ടി ഐ മധുസൂദനന് രണ്ടാം തവണയും അവസരം നല്‍കുമെന്ന് ഉറപ്പാണ്.
മധുസൂദനനെ മാറ്റിയാല്‍ രക്തസാക്ഷി ഫണ്ട് ദുർവിനിയോഗം അടക്കമുള്ള ആരോപണം ശരി വയ്ക്കുന്നതിന് തുല്യമാകുമെന്നതും ഇതിന് പിന്നിലുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജൻ, പി.ശശി എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ചിട്ടില്ല. അഴീക്കോട്ട് കെ.വി.സുമേഷും കല്യാശേരിയില്‍ എം.വിജിനും പേരാവൂരില്‍ സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും മത്സരിക്കും. കണ്ണൂരിലും കൂത്തുപറമ്പിലും ഘടകകക്ഷികളാകും മത്സരിക്കുന്നത്.



