
സംസ്ഥാനത്തെ ആദ്യ കോർപ്പറേറ്റ് പഞ്ചായത്തിൽ ഭരണ പ്രതിസന്ധി: ട്വന്റി 20 പുതു വർഷത്തിൽ പൊളിയുന്നു: പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം; പിന്നാലെ രാജി
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ ആദ്യ കോർപ്പറേറ്റ് പഞ്ചായത്തിൽ ഭരണ പ്രതിസന്ധി. കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയായ ട്വന്റി 20 ജനകീയ കൂട്ടായ്മ ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലാണ് ഇപ്പോൾ പ്രതിസന്ധി. അവിശ്വാസത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് രാജിവെച്ചു. ട്വന്റി 20യിലെ ഭിന്നതയെ തുടര്‍ന്നാണ് രാജി.
ജനുവരി മൂന്നിന് കെ വി ജേക്കബ്ബിനെതിരെ ട്വന്റി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതില്‍ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചര്‍ച്ചക്കെടുക്കും.
അന്ന് അതില്‍ പങ്കെടുക്കാന്‍ സംരക്ഷണം വേണമെന്നായിരുന്നു ഹര്‍ജി. ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേകം സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് സി.എസ് ഡയസ് നിര്‍ദ്ദേശിച്ചു. ജീവനു ഭീഷണിയുണ്ടെന്ന ട്വന്റി- 20 അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍, അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് കാത്തുനില്‍ക്കാതെ പ്രസിഡന്റ് രാജിവെക്കുകയായിരുന്നു.
കോണ്‍ഗ്രസാണ് വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കിറ്റക്സ് കമ്പനിയുടെ പിന്‍ബലത്തോടെ ട്വന്റി ട്വന്റി സംഘടന മത്സരത്തിനിറങ്ങിയതും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം വന്‍ ഭൂരിപക്ഷത്തില്‍ ട്വന്റി ട്വന്റി എന്ന കോര്‍പ്പറേറ്റ് കൂട്ടായ്മ പിടിച്ചത്. വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റക്‌സ് കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയാണ് ട്വന്റി-20. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക അരാഷ്ടീയ സംഘടനയാണ് ട്വന്റി-20 .
19 അംഗ പഞ്ചായത്തില്‍ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വന്റി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തില്‍ എത്തിയത്. വാര്‍ഷിക പദ്ധതി നിര്‍വഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റിന്റേയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടീസ് വിതരണം ചെയ്തതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് ഭരണസമിതിയില്‍ ഭിന്നത ഉടലെടുത്തത്.
ട്വന്റി20 ചീഫ് കോര്‍ഡിനേറ്ററും, കിറ്റെക്സ് ഉടമയുമായ സാബു ജേക്കബും, പഞ്ചായത്ത് ഭരണ സമിതിയും തമ്മില്‍ പ്രശ്നമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു് എങ്കിലും പരസ്യ പ്രതികരണത്തിന് ഇരുകൂട്ടരും തയ്യാറായിരുന്നില്ല. അതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് ഒരു വിഭാഗം നോട്ടീസ് നല്‍കിയത് ഭരണ സമിതിക്കെതിരെ(പഞ്ചായത്ത് പ്രസിഡന്റ് അടക്കം) ഒരു വിഭാഗം ട്വന്റി20 പ്രവര്‍ത്തകര്‍ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നനങ്ങളുടെ ആരംഭം. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
സാബു ജേക്കബ് ഇവര്‍ക്കൊപ്പം ചേര്‍ന്ന് അഴിമതി ആരോപണം അംഗീകരിക്കും വിധം ട്വന്റി 20 ജനറല്‍ ബോഡിയില്‍ സംസാരിച്ചു. പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ഇരുകൂട്ടരും തമ്മില്‍ വാക്ക് പോര് നടന്നു. ഇതേ തുടര്‍ന്ന് പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പര്‍മാരുടെയും രാജി ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തില്‍ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തില്‍ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തില്‍ സ്വയം വിമര്‍ശനവും നടത്തി.
ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ്, സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചു. പ്രളയത്തിന്റെ പേരില്‍ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. ഇതേിന് ശേഷം പ്രസിഡന്റ് രാജിവെക്കാന്‍ സന്നദ്ധനാകുകയായിരുന്നു. അടുത്ത വര്‍ഷമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഇതിനിടെയുണ്ടായ വിവാദങ്ങള്‍ കിഴക്കമ്പലത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
സിപിഐഎമ്മിലും സിപിഐയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരനാണ് കെ വി ജേക്കബ്. ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് എന്നു പറയാന്‍ തന്നെയാണ് എനിക്ക് അഭിമാനം എന്ന് തുറന്ന് പറയാന്‍ മടിയില്ലാത്തവനായിരുന്നു. ട്വന്റി-2-ക്ക് രാഷ്ട്രീയമില്ല, രാഷ്ട്രീയമായ എതിര്‍പ്പുകളുമില്ല, യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ വികസനമാണ് ലക്ഷ്യം. എല്ലാവരുടെയും പിന്തുണ അതിനായി അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു അധികാരമേറ്റ ശേഷം ജേക്കബ് പറഞ്ഞിരുന്നത്.