
സ്വന്തം ലേഖകൻ
കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. ഡിസംബര്‍ 31ന് ഇറങ്ങിയ ഉത്തരവാണ് തൊട്ടടുത്ത ദിവസം പിന്‍വലിച്ചത്. ഭരണപക്ഷത്തെ പ്രമുഖ നേതാക്കള്‍ ഇടപെട്ടാണ് സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ചത്. ഇതിനെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.
മുന്‍ കിളികൊല്ലൂര്‍ സി.ഐ, എസ്.ഐ, എ.എസ്.ഐ, സീനിയര്‍ സി.പി.ഒ എന്നിവരാണ് സസ്‌പെഷനിലുള്ളത്. ഇവരില്‍ ചിലര്‍ ഇടനിലക്കാര്‍ മുഖേന യുവാക്കളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വഴങ്ങാത്തതോടെയാണ് സി.പി.എം നേതാക്കളെ സമീപിച്ചത്. സൈനികനൊപ്പം മര്‍ദ്ദനമേറ്റ സഹോദരന്‍ വിഘ്‌നേഷ് പേരൂരിലെ ഡി.വൈ.എഫ്.ഐ നേതാവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന കള്ളക്കേസ് ഉണ്ടാക്കി കുടുക്കിയ ദിവസം തന്നെ യുവാക്കളുടെ ബന്ധുക്കള്‍ പ്രദേശത്തെ സി.പി.എം നേതാക്കളെ ബന്ധപ്പെട്ടെങ്കിലും കാര്യമായി ഇടപെട്ടില്ല. റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും സി.പി.എം നേതാക്കളെ കണ്ടെങ്കിലും അവഗണിച്ചു.
പിന്നീട് മുന്‍ മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ സംഭവം ബോദ്ധ്യപ്പെടുത്തി. മേഴ്സിക്കുട്ടി അമ്മ ഉടന്‍ കമ്മിഷണറെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തൊട്ടടുത്ത ദിവസം മേഴ്സിക്കുട്ടിഅമ്മ കമ്മിഷണര്‍ ഓഫീസിലെത്തി അന്വേഷണം ആവശ്യപ്പെട്ടു. പിന്നീട്, യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന അന്വേഷണ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് യുവാക്കള്‍ക്ക് പിന്തുണയുമായി പ്രാദേശിക സി.പി.എം രംഗത്തെത്തിയത്.