
തിരുവനന്തപുരം: കിഫ്ബി വഴിയുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി
പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികളടക്കം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും കിഫ്ബി പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി കേരളത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണെന്നും സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായാല്‍ കിഫ്ബിയിലൂടെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍; പല കാര്യങ്ങളിലും ഒട്ടേറെ പ്രത്യേകതയുള്ള നാടാണ് കേരളം. ഇവിടെ മനുഷ്യന് മനുഷ്യനായി കഴിയാന്‍ സാധിക്കാത്ത കാലമുണ്ടായിരുന്നു. വിദ്യ അഭ്യസിക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലാത്ത കാലം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമില്ലായിരുന്നു. പലവിധ പ്രക്ഷോഭങ്ങളുടെ ചരിത്രം നമുക്കുണ്ട്. അതിലൂടെയാണ് നാട് മാറിവന്നത്. നാവോത്ഥാന നായകന്മാര്‍ വഴിയാണ് ഇപ്പോള്‍ കാണുന്ന മാറ്റം സമൂഹത്തിന് ഉണ്ടായത്. സാമുദായിക ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ നവോത്ഥാനത്തിന് കഴിഞ്ഞു.
നാടിന്റെ വികസനം ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍. നവകേരളം എന്നത് വികസിത രാജ്യങ്ങളിലെ ആളുകളുടെ ജീവിത നിലവാരത്തിലേയ്ക്ക് നമ്മുടേതും ഉയര്‍ത്തുക എന്നതാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം മാറ്റങ്ങള്‍ ഉണ്ടായി.
നമ്മുടെ മുന്നില്‍ അസാധ്യം എന്നൊന്നില്ല. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യ നിര്‍മ്മാജനം സാധ്യമാവുന്നു. പെന്‍ഷനിലൂടെ ആരെയും ആശ്രയിക്കാതെ ജീവിക്കാം. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ചു സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
കേരള മോഡല്‍ വിശേഷണം മറ്റുള്ളവര്‍ ചാര്‍ത്തി തരുമ്പോള്‍ നമ്മള്‍ സ്തംഭിച്ചു. പിന്നീട് പുറകോട്ട് പോയി. ദശാബ്ദങ്ങള്‍ കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. നമ്മുടെ ഖജനാവിന് അത്ര ശേഷി ഇല്ല. വിഭവശേഷിക്കനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തിന് പുറത്ത് ജിവിക്കുന്നവരാണ് നമ്മുടെ ബലം. കാലം ആവശ്യപ്പെടുന്ന പുരോഗതി നമ്മള്‍ നേടുന്നു. ഇനിയും മുന്നോട്ട് പോകും.




