
ലാഹോർ: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതില്‍ പാകിസ്ഥാനിലും പ്രതിഷേധം.
കറാച്ചിയില്‍ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു.പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ആയത്തൊള്ള അലി ഖമനയിയെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഇറാൻ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി.
ഖമനയിയുടെ വധത്തില്‍ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകള്‍ നടന്നു. ലക്നൗവിലും ജമ്മു കാശ്മീരിലും ലഡാക്കിലുമാണ് ഖമനേയിയെ വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഷിയ വിഭാഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖമനേയിക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങള്‍. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങള്‍ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. പ്രകടനക്കാർ ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചു.
ഇറാനില്‍ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാഗം പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതില്‍ ഇവർ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയില്‍ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി. ചില വിഘടനവാദി സംഘടനങ്ങള്‍ നാളെ ജമ്മു കാശ്മീരില്‍ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇതിനെ പിന്തുണച്ചു.
അതേസമയം സമാധാനം കാത്ത് സൂക്ഷിക്കണമെന്നും പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് മാറരുതെന്നും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ യുഎസ് കോണ്‍സുലേറ്റിന് അകത്ത് കയറി പ്രതിഷേധക്കാർ തീയിട്ടു. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോണ്‍സുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.



