
തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും വേദനാജനകവുമാണന്നും, എന്നാൽ ഈ നിർഭാഗ്യകരമായ സംഭവത്തെ മറയാക്കി ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങളും ആൾക്കൂട്ട വിചാരണയും ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത അപകടകരമായ പ്രവണതകളാണ് എന്നും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.
ഇതിനെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
കടുത്ത മാനവവിഭവ ശേഷിക്കുറവും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ, ചികിത്സാ രംഗത്ത് സ്വാഭാവികമായി സംഭവിക്കാവുന്ന സങ്കീർണതകളുടെ പേരിൽ കുറ്റവാളികളായി ചിത്രീകരിച്ച് ആക്രമിക്കുകയും പൊതു സമൂഹത്തിനുമുന്നിൽ അപമാനിക്കുകയും ചെയ്യുന്നത് തീർത്തും അപലപനീയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു
വിഷയത്തിൽ ഒരു വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നു സംഘടന ആവശ്യപ്പെട്ടു. വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇല്ലാതെ വെറും ആരോപണങ്ങളുടെ പേരിൽ ഡോക്ടർമാർക്കെതിരായ നടപടികൾ യാതൊരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവനയിൽ അറിയിച്ചു.



