മലയാളി നഴ്സിന്റെയും മക്കളുടെയും കൊലപാതകം, വൈക്കം സ്വദേശിക്ക് 40 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് യു.കെ കോടതി ; ഭര്‍ത്താവെന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും കുടുംബത്തെ ആപത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന കടമ മറന്നു, ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ നല്‍കിയാല്‍ പോരെന്ന് കോടതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യുകെയിലെ കെറ്ററിങില്‍ നഴ്സായിരുന്ന മലയാളി അഞ്ജുവിനെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം തടവുശിക്ഷ. നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ ഡിസംബറിലാണ് ബ്രിട്ടണില്‍ നഴ്‌സായ വൈക്കം സ്വദേശി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവർ കൊല്ലപ്പെട്ടത്. യുകെയില്‍ സര്‍ക്കാര്‍ മേഖലയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. സംഭവത്തിൽ സാജുവിനെ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

കേസില്‍ ദൃക്സാക്ഷികളില്ലെങ്കിലും അഞ്ജുവിനെ സാജു ഉപദ്രവിക്കുന്നത് കുട്ടികള്‍ അറിഞ്ഞിരിക്കാമെന്നും അവര്‍ അമ്മയ്ക്കായി നിലവിളിച്ചിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.

സാജുവിന്റെ ഫോണ്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചതില്‍ നിന്നും ഡേറ്റിങ് സൈറ്റുകളില്‍ തിരച്ചില്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. ഇതിന് പുറമേ സ്ത്രീ അലറി കരയുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെ ശബ്ദവും സാജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചതും കോടതി തെളിവായി സ്വീകരിച്ചു.

താന്‍ ചെയ്ത ക്രൂരതയുടെ ആഴം ജീവിതകാലം മുഴുവന്‍ സാജുവിന് മനസിലാകണമെന്നും ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ നല്‍കിയാല്‍ പോരെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

ഭര്‍ത്താവെന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും കുടുംബത്തെ ആപത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന കടമ സാജു മറന്നുവെന്നും, സാജുവിനൊപ്പം ഏറ്റവും സുരക്ഷിതമെന്ന് വ്യക്തിക്ക് തോന്നാവുന്ന അവരുടെ വീട്ടില്‍ വച്ചാണ് സാജു ഭാര്യയുടെയും മക്കളുടെയും ജീവനെടുത്തതെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

ജയിലില്‍ കഴിയുന്ന കാലത്ത് അഞ്ജുവിന്റെ വീട്ടുകാരെ ഒരുതരത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കോടതി പ്രതിക്ക് മുന്നറിയിപ്പ് നല്‍കി. മദ്യപിച്ച് ലക്കുകെട്ട സാജു, അഞ്ജുവിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം നാല് മണിക്കൂറോളം കഴിഞ്ഞാണ് മക്കളെ സാജു കെട്ടിത്തൂക്കിയത്.

ആശുപത്രിയില്‍ വച്ചാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. മൂവരുടെയും മരണം ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. അഞ്ജു ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും എത്താതിരുന്നതിനെ തുടര്‍ന്നാണ് അയല്‍വാസി പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസെത്തുമ്പോള്‍ കഴുത്തറുത്ത് ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു സാജു. അഞ്ജുവിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും കുട്ടികളുടേത് കട്ടിലില്‍ കിടത്തിയ നിലയിലുമായിരുന്നു.