
ഡൽഹി: കേരള സര്‍ക്കാരിന്‍റെ സില്‍വര്‍ ലൈൻ (കെ -റെയില്‍) പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം. സില്‍വര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി.
ആർആർടിഎസ് – ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ മന്ത്രിയുടെ വിശദീകരണം. ആർആർടിഎസോ, ഇ ശ്രീധരൻ നല്‍കി അതിവേഗ പദ്ധതിയോ കേന്ദ്ര സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍റെ ചോദ്യം.
സില്‍വർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയില്‍വേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഹൈസ്പീഡ് റെയില്‍ പദ്ധതി പരിഗണിക്കാം. എന്നാല്‍ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനം കേന്ദ്രസർക്കാറിന് പിന്തുണ നല്‍കണം. ഭൂമി ഏറ്റെടുത്ത് നല്‍കണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. സർക്കാർ സഹകരണം വളരെ കുറവാണ്. ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇടത് അംഗങ്ങള്‍ ബഹളം വെച്ചു പ്രതിഷേധിച്ച്. കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് അധ്യക്ഷൻ നിർദേശിച്ചു. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ 30 ട്രെയിനുകള്‍ നിർത്താതെ പോകുന്നുവെന്നും രാജധാനി അടക്കം കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമോയെന്നും ഹാരിസ് ബീരാൻ എംപി ചോദിച്ചു. 90 ട്രെയിനുകള്‍ സ്റ്റേഷനില്‍ നിർത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി മറുപടി നല്‍കി. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രീധരന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ജോണ്‍ ബ്രിട്ടാസ്, ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുന്നുവെന്ന് റെയില്‍വെ മന്ത്രി
മലപ്പുറത്ത് ഇ ശ്രീധരൻ ഓഫീസ് തുറന്നത് റെയില്‍വേമന്ത്രാലയത്തിന്‍റെ അനുമതിയോടെയാണോയെന്നും അനുമതി നല്‍കുമോയെന്നുംസില്‍വർ ലൈനിന് അനുമതി നല്‍കുമോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നുവെന്നും ശ്രീധരൻ തന്നെ നയിക്കുന്നതില്‍ അഭിമാനിക്കുന്നവെന്നും ഇപ്പോഴും ഉപദേശം സ്വീകരിക്കാറുണ്ടെന്നും കേന്ദ്ര റെയില്‍വെ മന്ത്രി മറുപടി നല്‍കി.
പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതിയില്‍ ശ്രീധരന്‍റെ ഉപദേശം സ്വീകരിച്ചു. കേരളത്തില്‍ ശ്രീധരൻ ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുകയാണ്. രാജ്യത്തിനും റെയില്‍വേയ്ക്കും സഹായിക്കുന്ന പദ്ധതികള്‍ സ്വാഗതം ചെയ്യുകയാണ്. ജോണ്‍ ബ്രിട്ടാസ് വാക്ചാതുര്യമുള്ളയാളാണെന്നും എപ്പോഴും വിഷയങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കേന്ദ്ര റെയില്‍വെ മന്ത്രി വിമര്‍ശിച്ചു.
ശബരി പാതയില്‍ സ്ഥലം ഏറ്റെടുക്കാത്തതില്‍ വിമര്‍ശനം
ശബരിപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥലമേറ്റെടുപ്പ് തുടങ്ങിയത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്നും മുഖ്യമന്ത്രിയോട് നിരന്തരം ആവശ്യപ്പെട്ടതാണെന്നും വേറെ കാരണങ്ങളുണ്ടെന്ന് തോനുന്നില്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്താണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്‍റെയും ഇടയിലെ ഡീല്‍ എന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പദ്ധതി ഭൂമി ഏറ്റെടുപ്പ് തുടരുമോ എന്ന് അറിയില്ല.



