
ഡൽഹി: യാത്രകള്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് റോഡ് ട്രിപ്പുകള്‍. യാത്രാനുഭവം മികച്ചതാക്കാന്‍ വേണ്ട എല്ലാ തയറാറെടുപ്പുകളും നമ്മള്‍ നടത്താറുണ്ട്.
അതില്‍ സുപ്രധാനമാണ് യാത്ര പോകുന്ന വാഹനം. ദീര്‍ഘദൂര യാത്രകള്‍ സുഖകരവും സുരക്ഷിതവും ആഡംബര പൂര്‍ണവുമാക്കാന്‍ ലോംഗ് ഡ്രൈവുകള്‍ക്ക് പറ്റിയ ഏറ്റവും മികച്ച വണ്ടിയായിരിക്കും തെരഞ്ഞെടുക്കുക.
ഡ്രൈവിംഗ് കംഫര്‍ട്ടിനൊപ്പം സീറ്റുകളും എയര്‍ കണ്ടീഷനിംഗും മറ്റ് ഫീച്ചറുകളും എല്ലാം നിറഞ്ഞ കാര്‍ തന്നെയായിരിക്കും എല്ലാവരും താല്‍പര്യപ്പെടുക. അല്ലെങ്കില്‍ യാത്ര അത്ര സുഖകരമാകില്ല. ക്ഷീണം, നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ട്രിപ്പിന്റെ മൂഡ് പോകുമെന്ന് പറയേണ്ടതില്ലെല്ലോ.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ദീര്‍ഘദൂര യാത്രകള്‍ എങ്ങനെ പോകാന്‍ പാടില്ലെന്ന് കാണിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. ഇവിടെ ഒരു സംഘം യുവാക്കള്‍ ഒരു പഴയ മാരുതി 800 കാറിലാണ് ദീര്‍ഘദൂര യാത്ര നടത്തി തിരിച്ചെത്തിയത്. മാരുതി 800 നല്ല കാര്‍ അല്ലേ അതിനെന്താ കുഴപ്പമെന്ന് പറയാന്‍ വരട്ടെ. ഈ ടീം പോയ കാറിന്റെ കോലം കണ്ടാല്‍ നിങ്ങള്‍ തന്നെ പറഞ്ഞത് തിരിച്ചെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സാധാരണ കാറിന്റെ രൂപത്തില്‍ ഉള്ള ഒന്നിലായിരുന്നില്ല അവരുടെ യാത്ര. കാറില്‍ ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഡോറുകള്‍, വിന്‍ഡ്ഷീല്‍ഡ്, ബോണറ്റ്, ബമ്പറുകള്‍ എന്നിവ ഇതില്‍ കാണാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു വൃത്തിക്ക് സീറ്റ് പോലും കാറില്‍ ഉണ്ടായിരുന്നില്ല.
അകത്ത് കൂടുതല്‍ ഇടംകണ്ടെത്താനായി ഡ്രൈവര്‍ സീറ്റ് ഒഴികെ മറ്റ് സീറ്റുകള്‍ ഒഴിവാക്കിയിരുന്നു ഒരു യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പലപ്പോഴും വെല്ലുവിളി നിറഞ്ഞ വീഡിയോകളാണ് ഈ ചാനലില്‍ പങ്കുവെക്കാറുള്ളത്. മുമ്പ് പല കാറുകളിലും ദീര്‍ഘദൂര യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയിലെ അതിശൈത്യത്തിനിടയില്‍ ഒരു വെല്ലുവിളി പോലെയാണ് അഞ്ചംഗ സംഘം ഈ കാറില്‍ യാത്ര പുറപ്പെട്ടത്.
രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു തുടക്കം. രാജസ്ഥാനില്‍ നിന്ന് പഞ്ചാബില്‍ പോയി മടങ്ങിയെത്തിയ ഇവര്‍ 24 മണിക്കൂര്‍ കൊണ്ട് 1,117 കിലോമീറ്റര്‍ ദൂരം താണ്ടി. ഓരോരുത്തരം മാറിമാറിയായിരുന്നു കാര്‍ ഓടിച്ചത്. രാത്രിയില്‍ ഹെവി വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങാന്‍ തുടങ്ങിയതോടെ സുരക്ഷക്കായി അവര്‍ ഏറ്റവും ഇടത് വശത്തുള്ള ലെയ്നിലൂടെ വണ്ടിയോടിച്ചു. വണ്ടി ഓവര്‍ഹീറ്റാകാതിരിക്കാനായി കൃത്യമായ ഇടവേളകളില്‍ വണ്ടിക്ക് വിശ്രമം കൊടുത്തു.
‘വിചിത്രമായ’ ലുക്കിലുള്ള കാറിന് നമ്പര്‍ പ്ലേറ്റും ഇല്ലായിരുന്നു. എന്നിട്ടും ഒരു പൊലീസുകാരന്‍ പോലും ഈ മാരുതി 800 കാര്‍ തടഞ്ഞില്ലെന്നതാണ് ആശ്ചര്യകരം. ടോള്‍ പ്ലാസകളില്‍ പോലും പണം കൊടുക്കാതെ ഇവര്‍ക്ക് കടന്ന് പോകാനായി. കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാനായി കമ്പിളിപ്പുതപ്പും തൊപ്പിയും ഹെല്‍മെറ്റും മറ്റും ധരിച്ചായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഹോട്ടലുകളിലും മറ്റും കാര്‍ നിര്‍ത്തു സോള്‍ ആളുകള്‍ ഇവരെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.
അത്തരം യാത്രകള്‍ വളരെ അപകടം പിടിച്ചതാണെന്ന് പറയേണ്ടതില്ലെല്ലോ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തണുത്ത് വിറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഡോറുകളും വിന്‍ഡ്ഷീല്‍ഡും മറ്റും ഇല്ലാതെ യാത്ര ചെയ്യുന്നത് ഒരിക്കലും സുരക്ഷിതമല്ല. യുവാക്കല്‍ യാത്ര പോയ മാരുതി 800 കാറില്‍ ഹെഡ്ലാമ്പുകള്‍ ഉണ്ടെങ്കിലും ടെയില്‍ ലാമ്പുകള്‍ ഉണ്ടോ എന്ന കാര്യം ഉറപ്പില്ല. മുടല്‍മഞ്ഞ് കാരണം റോഡിലെ കാഴ്ച അത്ര വ്യക്തമായിരിക്കില്ല.
സാധാരണ കാറുകള്‍ പോലും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അപകടത്തില്‍ പെടുന്ന കാഴ്ച നാം കാണാറുണ്ട്. ഇക്കാരണത്താല്‍ ഇത്രയും മോശം കണ്ടീഷനിലുള്ള കാറില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നത് നല്ല കാര്യമല്ലെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മാത്രമല്ല നമ്ബര്‍പ്ലേറ്റ് പോലുമില്ലാത്ത കാറില്‍ കറങ്ങുന്നത് നിയമവിരുദ്ധവുമാണെന്ന് ഓര്‍മിപ്പിക്കട്ടേ.