കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എം പി സുഖം പ്രാപിച്ചു വരുന്നു; എംപി യുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി

Spread the love

കോഴിക്കോട്: പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മുഖത്തിന് പരുക്കേറ്റ ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ മൂക്കിന്റെ എല്ലു പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തിരുന്നു.

video
play-sharp-fill

മൂക്കിന്റെ പാലം വളയുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ. തുടര്‍ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായാണ് ഐസിയുവിലേക്കു മാറ്റിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എംപിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, ദീപ ദാസ്‍മുൻഷി, എംപിമാരായ എം.കെ. രാഘവന്‍, രാജ്മോഹൻ ഉണ്ണിത്താൻ, ഡിസിസി പ്രസിഡന്റുമാരായ കെ. പ്രവീണ്‍ കുമാര്‍, വി.എസ്. ജോയ്, എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, നജീബ് കാന്തപുരം, എ.പി. അനില്‍ കുമാര്‍, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.ഫിറോസ്, എന്‍.വേണു, ബഷീറലി തങ്ങള്‍, ഗോകുലം ഗോപാലന്‍, കെ.ജയന്ത്, എന്‍.സുബ്രഹ്‌മണ്യന്‍, ടി.ടി. ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല, റിജില്‍ മാക്കുറ്റി, പി.എം.നിയാസ് തുടങ്ങിയവര്‍ ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഷാഫി പറമ്പിലിനും കോൺഗ്രസ് നേതാക്കൾക്കും എതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി വസന്ത് സിറിയക് തെങ്ങുംപള്ളി ഹർജി ഫയൽ ചെയ്തു.

പാർലമെന്റ് അംഗത്തെയും കോൺഗ്രസ്‌ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണു ഹർജിയിൽ പറയുന്നത്. മൗലിക അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദനമെന്നും പരാതിയിൽ പറയുന്നു.

വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വസന്ത് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.