കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ: രജിസ്ട്രാർ ഡോ. ­കെ.എസ്. അനില്‍കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റും ഇല്ലന്ന് വൈസ് ചാൻസലർ ചുമതലയിലുള്ള സിസാ തോമസും

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. ­കെ.എസ്. അനില്‍കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ്.ഇന്നുചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം.
എന്നാല്‍ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച്‌ വൈസ് ചാൻസലർ ചുമതലയിലുള്ള സിസാ തോമസും രംഗത്തെത്തി.

അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചു. നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

എന്നാല്‍ വി.സി.യുടെ സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കി. സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ. ഷിജു ഖാൻ, ജി. മുരളീധരൻ, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാൻ സ്റ്റാൻഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി. പ്രത്യേക സാഹചര്യങ്ങളില്‍ വിസിയ്ക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ­ഉപയോഗിച്ചാണ് നേരത്തേ രജിസ്ട്രാറെ സസ്പെൻഡു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് പുതിയ ചുമതല നല്‍കിയിരുന്നത്.
ജൂണ്‍ 25-ന് ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച സെമിനാറില്‍ ഗവർണറായിരുന്നു മുഖ്യാതിഥി. വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത് തർക്കത്തിനും, പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചു.

മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സർവകലാശാലാചട്ടം സംഘാടകർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാർ, ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍, ഗവർണർ ചടങ്ങിനെത്തിയതോടെ ഹാളില്‍ സെമിനാർ നടന്നു. രജിസ്ട്രാറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരിപാടി അലങ്കോലമാക്കാൻ ഉദ്ദേശിച്ച്‌, ചിലരുടെ ആജ്ഞയനുസരിച്ച്‌ രജിസ്ട്രാർ പ്രവർത്തിച്ചെന്നായിരുന്നു വിസിയുടെ കണ്ടെത്തല്‍.