കേരള സർവകലാശാല: രജിസ്ട്രാർ ഡോ.കെ.എസ്. അനില്‍കുമാറിന്റെ നിയമനവും ചോദ്യംചെയ്യപ്പെട്ടതോടെ വിവാദം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി.

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാർ ഡോ.കെ.എസ്. അനില്‍കുമാറിന്റെ നിയമനവും ചോദ്യംചെയ്യപ്പെട്ടതോടെ വിവാദം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി.
ഭാരതാംബ ചിത്രം വച്ചെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയുടെ അനുമതി റദ്ദാക്കിയതിന് രജിസ്ട്രാറെ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയെന്ന് അവകാശപ്പെട്ട് ഡോ. അനില്‍കുമാർ എന്നും യൂണിവേഴ്സിറ്റിയിലെ ഓഫീസില്‍ വരുന്നുണ്ട്. പക്ഷേ, രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് വി.സി കൈമാറി. ഇതോടെ യൂണിവേഴ്സിറ്റിയില്‍ രണ്ട് രജിസ്ട്രാർ എന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡോ. അനില്‍കുമാ‌ർ അയയ്ക്കുന്ന ഫയലുകളൊന്നും വി.സി പരിഗണിക്കാറില്ല. അതെല്ലാം തിരിച്ചയയ്ക്കുകയാണ് പതിവ്.

അതിനിടെ, രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധമാണെന്നും പദവിയില്‍ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതി നല്‍കി. കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് 12 (4) പ്രകാരം സർവ്വകലാശാലയില്‍ ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നത് കേന്ദ്ര – സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രമേ പാടുള്ളുവെന്നാണ് വ്യവസ്ഥ.
അനില്‍കുമാർ കേരള സർവ്വകലാശാലയുടെ കീഴിലുള്ള പ്രൈവറ്റ് കോളേജായ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകനാണ്. സർക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നത്. ഇത് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാന രീതിയില്‍ പ്രൈവറ്റ് കോളേജ് ആയ തൃശൂർ സെൻറ് തോമസ് കോളേജിലെ ഒരു അധ്യാപകന് കാലിക്കറ്റ് സർവകലാശാലയില്‍ രജിസ്ട്രാറായി ഡെപ്യൂട്ടഷൻ വ്യവസ്ഥയില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ക്വാവാറണ്ടോ ഹർജ്ജിയെ തുടർന്ന് കാലിക്കറ്റ് രജിസ്ട്രാർ രാജിവച്ചൊഴിഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേർന്ന സിൻഡിക്കേറ്റാണ് അദ്ദേഹത്തിന്റെ നിയമനം നാലുവർഷത്തേയ്ക്ക് നീട്ടിനല്‍കിയത്. ചട്ട വിരുദ്ധ മാണെന്ന ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും യോഗത്തില്‍ സർക്കാരിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നിയമനം നീട്ടി നല്‍കുന്നതിനു വേണ്ടി എല്ലാ ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, കേരള സർവകലാശാല രജിസ്ട്രാറുടെ നിയമനം കേരള യൂണിവേഴ്സിറ്റിയുടെ ചട്ടപ്രകാരമാണെന്നാണ് രജിസ്ട്രാറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്റ്റാറ്റ്യൂട്ടിലെ 12(1) പ്രകാരമാണ് നിയമനം.
2021 ജനുവരി 11ന് രജിസ്ട്രാറുടെ നേരിട്ടുള്ള നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ജനുവരി 19ന് വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു. ഈ നോട്ടിഫിക്കേഷനില്‍ നിയമനം 4 വർഷത്തെ നേരിട്ടുള്ള നിയമനം എന്ന് പറഞ്ഞിട്ടുണ്ട്.

ഇന്റർവ്യൂ നടത്തി മെരിറ്റിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കി 4 വർഷത്തേക്ക് നേരിട്ട് നിയമിച്ചിരിക്കുകയാണ്. 2021 ഫെബ്രുവരി 23ന് ചുമതല എടുക്കുകയും ഓഫീസ് ഓർഡർ ഇറക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഗവണ്മെന്റ് എയിഡഡ്കോളേജ് അധ്യാപകൻ ആയതിനാല്‍ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമുള്ളതിനാലും സേവനവേതന വ്യവസ്ഥകള്‍ ക്രമീകരിക്കുന്നതിന് സർക്കാർ ഈ നിയമനം ഡെപ്യൂട്ടേഷനായി പരിഗണിച്ചിരുന്നു.
സമാന രീതിയില്‍ ആണ് കേരള സർവകലാശാല പരീക്ഷ കണ്‍ട്രോളറെയും കുസാറ്റ് രജിസ്ട്രാറെയും എംജി യൂണിവേഴ്സിറ്റി പരീക്ഷ കണ്‍ട്രോളറെയും നിയമിച്ചിരിക്കുന്നത്.