
കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്കരിച്ചു. 50 രൂപയുടെ സമ്മാനം ഒഴിവാക്കി. 2000, 200 രൂപയുടെ സമ്മാനം ഉള്‍പ്പെടുത്തി.
പരിഷ്കരിച്ച ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് 11-ന് നടക്കും. ടിക്കറ്റ് വില 50 രൂപയും ഒന്നാംസമ്മാനം ഒരുകോടി രൂപയുമാക്കി ഒരുമാസം മുൻപായിരുന്നു സമ്മാനഘടന പരിഷ്കരിച്ചിരുന്നത്.
ഇതില്‍ 50 രൂപയുടെ സമ്മാനത്തോട് ഏജന്റുമാരും ടിക്കറ്റെടുക്കുന്നവരും അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ടിക്കറ്റ് വില 40 രൂപയായിരുന്നപ്പോള്‍ പ്രതിദിനം 1.08 കോടി അച്ചടിച്ചിരുന്നിടത്ത് 96 ലക്ഷമാക്കിയിട്ടും ടിക്കറ്റുകള്‍ ബാക്കിയായി.
ഈ സാഹചര്യമാണ് വീണ്ടും സമ്മാനഘടന പരിഷ്കരിക്കാൻ ലോട്ടറി വകുപ്പിനെ പ്രേരിപ്പിച്ചത്.
പുതിയ സമ്മാനഘടനയില്‍ 5,000 മുതല്‍ താഴോട്ടുള്ളവയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 5,000 രൂപയുടെ സമ്മാനം 18,440-ല്‍നിന്ന് 21,500 ആക്കി. പുതുതായി ഉള്‍പ്പെടുത്തിയ 2000-ന്റെ സമ്മാനം 6,480 പേർക്കും 200 രൂപയുടേത് 1,03,680 പേർക്കും കിട്ടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയിരത്തിന്റെ സമ്മാനം 25,920-ല്‍നിന്ന് 32,400 ആക്കി. അതേസമയം 500, 100 രൂപ സമ്മാനങ്ങള്‍ കുറച്ചു.
1,29,600-ല്‍നിന്ന് 82,080-ലേക്കാണ് 500-ന്റെ സമ്മാനം കുറച്ചത്. 2,13,840 പേർക്ക് ലഭിക്കുമായിരുന്ന 100 രൂപയുടെ സമ്മാനം ഇനി 1,49,040 പേർക്കേ കിട്ടൂ.
100 രൂപയുടെ സമ്മാനത്തില്‍ ഏജന്റുമാർക്ക് കിട്ടുന്ന കമ്മിഷൻ തുകയിലും വർധന വരുത്തി. ആകെ 3,95,294 സമ്മാനങ്ങളാണ് പരിഷ്കരിച്ച ടിക്കറ്റിലുള്ളത്. 24.35 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്ന സമ്മാനത്തുക. 3.04 കോടി രൂപയാണ് ഏജൻസി കമ്മിഷൻ ഇനത്തില്‍ വിതരണം ചെയ്യുന്നത്.