
കൊച്ചി: സ്പാര്‍ക്ക് ഡാറ്റ ചോർച്ചയില്‍ സ്വകാര്യതാ ലംഘനം നടന്നെന്ന ഹർജി തള്ളി ഹൈക്കോടതി.
ജീവനക്കാർക്ക് സർക്കാർ സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർക്കാർ നടപടിയില്‍ നിയമ വിരുദ്ധതയില്ല. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാദമായത്, DA കുടിശിക നല്‍കുമെന്ന ഉത്തരവിന് പിന്നാലെ ജീവനക്കാരുടെ മൊബൈലുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയത്. സന്ദേശം അയച്ചത് സർക്കാർ ഉദ്യോഗസ്ഥരുടെ സേവനത്തിനുള്ള അംഗീകാരമായിരുന്നു സർക്കാർ കോടതിയില്‍ പറഞ്ഞിരുന്നു.
സർക്കാരിന്റെ ഭാഗമായ കെഎസ്ഐടിഎമ്മിന്റെ പക്കലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സർക്കാരിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത വാട്സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങള്‍ അയച്ചത്. വിവരങ്ങള്‍ ചോർത്തിയെന്ന വാദം ഇതോടെ അപ്രസക്തമായി. നിയമവിരുദ്ധമല്ലാത്ത സന്ദേശങ്ങള്‍ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാനാവില്ലന്നും കോടതി പറഞ്ഞു. ഭരണഘടനാപരമായി മുഖ്യമന്ത്രി എന്നാല്‍ സർക്കാർ എന്നല്ല അർത്ഥം. പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള് പൊതുവെ സർക്കാരിന്റെ പേരിലാണ് വരാറുള്ളത് എന്ന് കോടതി ഓർമിപ്പിച്ചു.
സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനില്‍കുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങള്‍ ചോർത്തിയതില്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നല്‍കിയത് ചൂണ്ടികാട്ടി മെസേജുകള്‍ അയക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group

