
തിരുവനന്തപുരം: ബിഹാറില്‍ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്ഐആർ) കേരളത്തിലും നടപ്പാക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇത് പൂർത്തിയാക്കും.
കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കല്‍ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേല്‍ക്കർ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002-ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ പുതിയതായി രേഖകള്‍ നല്‍കേണ്ട. 2002-നുശേഷം പേരുചേർത്ത, 2025-ലെ പട്ടികയിലുള്ളവർ കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളില്‍ ഏതെങ്കിലുമൊന്ന് നല്‍കണം. ആധാർകാർഡും രേഖയായി പരിഗണിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുതായി പേരുചേർക്കുന്നവരും രേഖ നല്‍കണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യുമറേഷൻ ഫോറം പൂരിപ്പിച്ചുനല്കണം. വോട്ടർപട്ടിക വെബ്സൈറ്റിലുണ്ടാകും. പേരുചേർക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്.
രാഷ്ട്രീയപ്പാർട്ടി പ്രതിനിധിക്ക് പേരുചേർക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയിരിക്കാനാണ് സാധ്യത.
പട്ടിക പുതുക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാം. എങ്കിലും ബൂത്തുലെവല്‍ ഓഫീസർമാർ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. ബിഎല്‍ഒ എത്തുമ്പോള്‍ ആളില്ലെങ്കിലും പിന്നീട് സന്ദർശനസമയം നിശ്ചയിക്കാം.
കേരളത്തില്‍ എല്ലാവർക്കും ആധാർ കാർഡുണ്ട്. മറ്റേതെങ്കിലും രേഖ ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ 15 ദിവസത്തിനകം നല്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സിഇഒ അറിയിച്ചു.