കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ പദവി തര്‍ക്കം; ഡോ. കെഎസ് അനില്‍കുമാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി; സസ്പെൻഷൻ തുടരും

Spread the love

കൊച്ചി :സസ്‌പെന്‍ഷനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കാന്‍ സിന്‍ഡിക്കേറ്റിനെ കോടതി ചുമതലപ്പെടുത്തി. ഇതിനായി വീണ്ടും സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനും ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചു.സസ്‌പെന്‍ഷന്‍ തുടരണോയെന്ന് സിന്‍ഡിക്കേറ്റിന് തീരുമാനിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും, തന്റെ നിയമന അധികാരി സിന്‍ഡിക്കേറ്റ് ആണെന്നും അതിനാല്‍ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിന് മാത്രമാണെന്നും രജിസ്ട്രാര്‍ കോടതിയില്‍ വാദിച്ചിരുന്നു. രജിസ്ട്രാറുടെ ചുമതല നിര്‍വഹണം വിസി തടയുകയാണെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനാല്‍ വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി, രജിസ്ട്രാര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നും ഡോ. കെ എസ് അനില്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയതോടെ, ഡോ. കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരും. സസ്‌പെന്‍ഷനില്‍ തീരുമാനമെടുക്കാന്‍ വീണ്ടും സിന്‍ഡിക്കേറ്റ് ചേരണമെന്നും കോടതി നിര്‍ദേശിച്ചു. വിസി – സിന്‍ഡിക്കേറ്റ് പോരില്‍ ഹൈക്കോടതി നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.സര്‍വകലാശാലയില്‍ എലിയും പൂച്ചയും കളി തുടരുകയാണെന്നും, ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ പരസ്പരം പോരടിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഈ തീരുമാനം പിന്നീട് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പിന്‍വലിച്ചെങ്കിലും അംഗീകരിക്കാന്‍ വിസി കൂട്ടാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സസ്‌പെന്‍ഷനെതിരെ രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group