
സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് അധിക വേനൽ മഴ ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കോട്ടയത്തും, 350 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി ; കുറവ് ഈ ജില്ലയിൽ
കൊച്ചി: സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 37 ശതമാനം അധിക വേനൽ മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ 192 മില്ലി മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 53 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനൽ മഴയേക്കാൾ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.
പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വർഷം ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത്. ഈ ജില്ലകളിൽ 350 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കാസർകോടാണ് (69 മില്ലി മീറ്റർ) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രിൽ മാസത്തിൽ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റർ മഴയാണ്.
ഇത്തവണ 126.4 മില്ലി മീറ്റർ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന മഴയേക്കാൾ കൂടുതൽ ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
