
കൊച്ചി: കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ ടീസർ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിര്‍മാണ കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്. സിനിമയുടെ ടീസര്‍ നീക്കം ചെയ്തിട്ടില്ലെന്നും എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും നിര്‍മാണ കമ്പനി അറിയിച്ചു.
വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സിനിമയുടെ ടീസർ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വിധിയോ ഉത്തരവോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. സ്ഥിരീകരിക്കാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പറഞ്ഞു.
ചിത്രത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാനൊരുങ്ങുകയാണ് ഹൈക്കോടതി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്. ഇന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തന്നെയാകും സിനിമ കാണുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലവ് ജിഹാദിന്റെ ഇരകള്‍ എന്ന പേരില്‍ ഒരുകൂട്ടം യുവതികളെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതില്‍ കേരളത്തില്‍ നിന്ന് ഇരയാക്കപ്പെട്ട ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നല്‍കിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.



