
‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ പേരില്‍ ‘കേരള’ അല്ലെങ്കില്‍ ‘കേരളം’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കാൻ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് കേരള ഹൈക്കോടതി.
“ഒരു റിട്ട് ഹർജിയും ഒരു അപ്പീലും പരിഗണനയിലാണ്. ഈ ഘട്ടത്തില്‍, ഈ പൊതുതാല്‍പ്പര്യ ഹർജിയില്‍ ഞങ്ങള്‍ ഇടപെടുന്നത് ഉചിതമല്ല,” എന്നതായിരുന്നു കോടതിയുടെ വിമർശനം. ഇതേ ബെഞ്ച് സിനിമയുടെ റിലീസ് അനുവദിച്ചിരുന്നതിനാല്‍, ഇപ്പോഴത്തെ പൊതുതാല്പര്യ ഹർജിയില്‍ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നത് മുൻ ഉത്തരവിനെ ദുർബലപ്പെടുത്തുമെന്ന് കോടതി പറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്ത ബെഞ്ചുകള്‍ അഭിപ്രായ സംഘർഷത്തിന് കാരണമായേക്കാമെന്നും, വിഷയം കേള്‍ക്കുന്ന ബെഞ്ചിനെ സമീപിക്കാനും ഹർജിക്കാരെ ഉപദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കേരള’ അല്ലെങ്കില്‍ ‘കേരളം’ എന്ന വാക്കടങ്ങിയ പേരില്‍ ചിത്രം പ്രദർശിപ്പിക്കുകയോ സംപ്രേഷണം ചെയ്ത് സ്ട്രീം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനും സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (സിബിഎഫ്സി) നിർദ്ദേശം നല്‍കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും കളങ്കപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യാത്ത വിധത്തില്‍ പേര് മാറ്റാൻ നിർമ്മാതാക്കള്‍ക്ക് നിർദ്ദേശം നല്‍കണമെന്നും അവർ ആവശ്യപ്പെട്ടു.



