
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ ആവശ്യപ്പെട്ട രേഖകളെല്ലാം സംസ്ഥാന സർക്കാർ ഹാജരാക്കാതിരുന്നതിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ എൻ.ഐ.എ പരിശോധന നടത്താനിരിക്കെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായത്. എൻ.ഐ.എ റെയ്ഡിന് തയ്യാറെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സംശയം.
തീപിടുത്തത്തിൽ കത്തിനശിച്ച ഫയലുകളുടെ ബാക്ക് അപ്പും ഇഫയലുമില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുകയും ചെയ്തു. തീപിടുത്തിനുള്ള കാരണം കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട്‌സർക്യൂട്ടാണെന്നായിരുന്നു ആദ്യവിശദീകണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് എ.സി സ്വിച്ചിൽ നിന്നാണ് തീപിടിത്തമെന്ന് പിന്നീട് മാറ്റിപ്പറയുകയും ചെയ്തു. ദിവസങ്ങളായി ഓണായിക്കിടന്ന ഫാൻ കത്തിയതാണെന്നാണ് ഒടുവിലത്തെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കാൻ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് നികുതിയിളവ് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.
2018 വരെ 11തവണയും ലോക്ക്ഡൗൺ കാലത്ത് 23തവണയും നയതന്ത്രബാഗ് എത്തിയതിന്റെ വിവരങ്ങൾ കസ്റ്റംസിലുണ്ടെങ്കിലും പ്രോട്ടോക്കോൾ വിഭാഗം രേഖകൾ ഹാജരാക്കിയിട്ടില്ലായിരുന്നു. ഒപ്പം പാഴ്‌സലിനായി രണ്ട് വർഷമായി കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നും അറിയിച്ചിരുന്നു.
അന്വേഷണം തുടങ്ങിയതിനു പിന്നാലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തെ ഫയലുകൾ നശിപ്പിച്ചതായി ആരോപണമുയർന്നു.നാല് വർഷത്തെ മുഴുവൻ രേഖകളും കോൺസുലേറ്റുമായുള്ള കത്തിടപാടുകളും ഹാജരാക്കാൻ എൻ.ഐ.എ തിങ്കളാഴ്ച നിർദ്ദേശിച്ച് മണിക്കൂറുകൾക്കകം നടന്ന തീപിടിത്തത്തിൽ ദുരൂഹതയേറുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ 2019 ജൂലായ് ഒന്ന് മുതൽ 2020 ജൂലായ് 12വരെയുള്ള സെക്രട്ടേറിയറ്റിലെ 88 കാമറകളിലെ ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല.
ദൃശ്യങ്ങൾ പകർത്താൻ 400ടിബി ശേഷിയുള്ള ഹാർഡ് ഡിസ്‌ക് ലഭ്യമല്ലെന്നും എൻ.ഐ.എയ്ക്ക് സെക്രട്ടേറിയറ്റിലെ സെർവറിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാമെന്നുമാണ് സർക്കാർ നിലപാട്. ചീഫ്‌സെക്രട്ടറിയുടെ ഓഫീസിലേതടക്കമുള്ള കാമറകൾ ഇടിമിന്നലിൽ കേടായതിനാൽ ദൃശ്യങ്ങളില്ലെന്നാണ് വാദം ഉന്നയിച്ചിരുന്നത്.
തീപിടിത്തത്തിൽ കത്തിനശിച്ചതിൽ മിക്കതും സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധമുള്ള ഫയലുകളെന്ന സംശയവും ബലപ്പെടുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിനുമുന്നിലെ ഇടനാഴിയിൽ വരെ തീപടർന്നു. എന്തായാലും സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനുള്ള പങ്ക് ബലപ്പെടുന്ന തരത്തിലാണ് ഇന്നലെ സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം.