
തിരുവനന്തപുരം: സംസ്ഥാനത്ത് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ 2025-ൽ പിഎസ്‌സി റെക്കോഡിട്ടു. ആകെ 902 വിജ്ഞാപനങ്ങളാണ് 2025 കലണ്ടർ വർഷം പ്രസിദ്ധീകരിച്ചത്. പിഎസ്‌സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാപനങ്ങൾ ഇതാണ്.
ഇതിനുമുൻപ് 2022-ൽ പ്രസിദ്ധീകരിച്ച 816 വിജ്ഞാപനങ്ങളായിരുന്നു റെക്കോഡിട്ടത്. ഇത്തവണ അത് തൊള്ളായിരം കടന്നു.പ്രസിദ്ധീകരിച്ചതിൽ കൂടുതലും എൻസിഎ, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളാണ്.
ആനുപാതികമായി ജനറൽ വിജ്ഞാപനങ്ങളും സംസ്ഥാന ജില്ലാതലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025-ൽ ആകെയുണ്ടായ 902 വിജ്ഞാപനങ്ങളിൽ 294 എണ്ണവും ഡിസംബർ 30, 31 തീയതികളിൽ പ്രസിദ്ധീകരിച്ചതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബർ 30-ന് 74 എണ്ണവും ഡിസംബർ 31-ന് 220 വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ചു. 2024-ൽ ആകെ 812 വിജ്ഞാപനങ്ങളുണ്ടായിരുന്നു. അതിനെക്കാൾ 90 വിജ്ഞാപനങ്ങൾ 2025-ൽ കൂടി.
പതിവിൽനിന്ന് വിരുദ്ധമായി ആസൂത്രിതമായ രീതിയിലാണ് 2025-ൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത്. മാർച്ച് മുതൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി.
കെഎഎസിന്റെതായിരുന്നു ആദ്യത്തെത്. അതിനുശേഷം നവംബർവരെ 536 വിജ്ഞാപനങ്ങളുണ്ടായി. അവസാനമാസമായ ഡിസംബറിൽ 360-ലേറെ വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ചു.
സർവകലാശാലകളിൽ അസിസ്റ്റന്റ്, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്, ബെവറജസ് കോർപ്പറേഷനിൽ ക്ലാർക്ക്, വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയവയ്ക്കും യൂണിഫോം തസ്തികകളിലേക്കുള്ള വാർഷികവിജ്ഞാപനങ്ങളും 2025-ൽ പ്രസിദ്ധീകരിച്ചു.
മുൻ റാങ്ക്പട്ടിക കാലാവധി തികയ്ക്കാതെ റദ്ദായതിനാൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിവന്ന തസ്തികകളുമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർവുമൺ, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ തുടങ്ങിയവ ഈ വിഭാഗത്തിലുള്ളതാണ്.




