
കൊച്ചി: കാലങ്ങളായി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് പെട്ടെന്നൊരു ദിവസം വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഉടനെ തന്നെ ഇക്കാര്യം 112ല്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തു. വീട്ടിനുള്ളില്‍ കള്ളനോ അജ്ഞാത സംഘമോ പ്രവേശിച്ചിരിക്കാമെന്ന സംശയത്തെത്തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്.
നാട്ടുകാരുടേയും പൊലീസിന്റേയും കൃത്യമായ ഇടപെടല്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച ഗൃഹനാഥനെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്.
പൊലീസിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്ന് ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദേശം.
അവിടേക്ക് പാഞ്ഞെത്തിയ പട്രോളിങ് ടീം പരിസരവാസികളോടു കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നും, എന്നാൽ ഇന്നു വൈകുന്നേരം കുടുംബനാഥനെ പരിസരത്തു കണ്ടതായും മനസ്സിലാക്കിയ ഉടൻ തന്നെ പൊലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി.
മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പൊലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാൾ പിടയ്ക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പൊലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആ സമയത്ത് അവിടെ ഐസിയു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു.
കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു പൊലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി.
ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പിആർഒയെ കണ്ട് അവിടെ നിന്നു കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പൊലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്നവരെ പൊലീസ് സംഘം അവിടെ തുടർന്നു.
ആത്മാർഥമായി കർത്തവ്യ നിർവഹണം നടത്തിയ സബ് ഇൻസ്‌പെക്ടർ പി.ജി.ജയരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ.