
കോട്ടയം:ഇന്‍റീരിയര്‍ വര്‍ക്ക് കരാറുകാരനായ ബിജു തോമസ് കരാര്‍ എടുത്ത വകയില്‍ സ്വകാര്യ കമ്പിനിയിൽ നിന്ന് ലഭിക്കാനുള്ള 28,000 രൂപ സംബന്ധിച്ച പരാതി തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെത്തി.
പരാതിക്കാരനായ ബിജുവിനെയും പണം നല്‍കാനുള്ള പെരുമ്ബാവൂര്‍ സ്വദേശി ജിന്‍റോയെയും എസ്‌എച്ച്‌ഒ അനൂപ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തുടർന്ന് കേസ് തീര്‍പ്പാക്കണമെന്ന് ഭീഷണിയുടെ സ്വരത്തില്‍
എസ്‌എച്ച്‌ഒ ആവശ്യപ്പെട്ടു. എങ്ങനെ ചെയ്യണമെന്ന് സാറു പറഞ്ഞാല്‍ മതിയെന്ന് ബിജു പറഞ്ഞു.
കേസ് തീര്‍ത്തില്ലെങ്കില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌എച്ച്‌ഒ ബലമായി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. കൈ പിടിച്ചു തിരിക്കുകയും കാലില്‍ ബൂട്ടിട്ടു ചവിട്ടുകയും ചെയ്തു.
വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാതെ സ്‌റ്റേഷനില്‍ നിര്‍ത്തുകയും എഫ്‌ഐആര്‍ എടുക്കുകയും ചെയ്തു. രണ്ട് രാഷ്ട്രീയ നേതാക്കളുടെ ജാമ്യത്തിലാണ് ബിജുവിനെ സ്റ്റേഷനില്‍നിന്നും വിട്ടയച്ചത്. തുടർന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 2024 ഏപ്രില്‍ 16നാണ് സംഭവം ഉണ്ടായതെന്ന് ബിജു തോമസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്‌എച്ച്‌ഒ ജി. അനൂപ് ബിജുവിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചശേഷം ഇടതുകാലില്‍ ബൂട്ടിട്ട് ചവിട്ടിയതിനിനെത്തുടര്‍ന്ന് രണ്ടുവിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. മൂന്നുമാസത്തോളം ആശുപത്രിയില്‍ ചികിത്സയും നാലുമാസം വീട്ടില്‍ വിശ്രമവും വേണ്ടിവന്നു. പരാതിപ്പെട്ട പണം ലഭിച്ചില്ലെന്നു മാത്രമല്ല വലിയ തുക ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിയും വന്നു.
പിന്നീട് തൊട്ടടുത്ത ദിവസം ജോലിസംബന്ധമായ കാര്യത്തിന് ബിജു തോമസ് ബംഗുളൂരുവിനു പോയി. അവിടെയും ചികിത്സ തേടി. ചവിട്ടേറ്റ വിരലുകളില്‍ ഒരെണ്ണം 2024 മേയ് ആറിന് ബംഗളൂരു ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. നാട്ടിലെത്തിയ ബിജുവിനെ 2024 മേയ് 23ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച് കാലിലെ മറ്റേ വിരലും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്നു.
ജനറല്‍ ആശുപത്രിയിലെ ഇന്‍ഡിമേഷന്‍ പ്രകാരം തൃക്കൊടിത്താനം പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊഴി രേഖപ്പെടുത്താന്‍ തയാറായില്ലെന്നും ബിജു തോമസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കുമെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു