
കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും ഭർത്താവിനെയും അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷത്തിന് ശേഷം പിടികൂടി. കോഴിക്കോട് തലക്കുളത്തൂര്‍ വാഴയില്‍ വീട്ടില്‍ രഞ്ജിത്ത്(45) ആണ് പിടിയിലായത്.
ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2015 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് എലത്തൂരിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും അടിച്ച് പരിക്കേല്‍പ്പിക്കുകയും വണ്ടിയുടെ ചാവി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ഇവരുടെ ഭര്‍ത്താവിനെ ആക്രമിക്കുയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ റിമാന്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങുകയും പിന്നീട് വീട്ടില്‍ വരാതെയും ഫോണ്‍ ഉപയോഗിക്കാതെയും മുങ്ങിനടക്കുകയുമായിരുന്നു.
സീനിയര്‍ സിപിഒമാരായ പ്രശാന്ത്, അതുല്‍, സിപിഒ ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ പേരാമ്പ്ര, പെരിന്തല്‍മണ്ണ, അത്തോളി, എലത്തൂര്‍ സ്‌റ്റേഷനുകളിലായി പത്തോളം കേസുകള്‍ നിലവിലുണ്ട്