
കോട്ടയം: തിരഞ്ഞെടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫറായി മാറിയതിൽ പൊലീസ് ഉദ്യോഗസ്ഥരിൽ അമർഷം ശക്തം. സംസ്ഥാനത്ത് എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ട്രാൻസ്ഫറിന്റെ പേരിൽ തലങ്ങും വിലങ്ങും തട്ടിയിട്ട് അഞ്ച്മാസം കഴിഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കോട്ടയത്തേയ്ക്കും,ഇടുക്കിയിലേക്കും കോട്ടയത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേയ്ക്കും,കൊല്ലത്തേക്കുമാണ് തട്ടിയത്.
ഇതോടെ ഉദ്യോഗസ്ഥർ വീട്ടുകാര്യങ്ങൾ നോക്കാനും, മക്കളെയും, കുടുംബത്തേയും കാണാനും,മാതാപിതാക്കളെ പരിചരിക്കാനും ഒരാഴ്ച അവധി എടുക്കേണ്ട അവസ്ഥയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിനു മുൻപ് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എസ്.എച്ച്.ഒമാരെയും, ക്രൈംബ്രാഞ്ച് അടക്കമുള്ള സ്പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥരേയും, ഡി.വൈ.എസ്.പിമാരെയും, സ്ഥലം മാറ്റിയത്. അതത് ജില്ലക്കാരായ എസ്.എച്ച്.ഒമാർക്കും, ഒരേ ജില്ലയിൽ മൂന്നു വർഷം പൂർത്തിയാക്കിയവരെയും സ്ഥലം മാറ്റണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഇവരെ സ്ഥലം മാറ്റിയത്.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പണിഷ്‌മെന്റിനു സമാനമായ രീതിയിലാണ് എസ്.എച്ച്.ഒമാരെയും, ഡിവൈഎസ്പിമാരേയും ഇക്കുറി സ്ഥലം മാറ്റിയത്. മുൻ വർഷങ്ങളിൽ തൊട്ടടുത്ത ജില്ലയിലേയ്ക്കാണ് ഇവരെ സ്ഥലം മാറ്റിയിരുന്നത്. എന്നാൽ, ഇക്കുറി നാല് ജില്ലയെങ്കിലും അകലേയ്ക്കാണ് ഉദ്യോഗസ്ഥരെ എടുത്തടിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും കോട്ടയം ഇടുക്കി ജില്ലകളിലാണ് നിയമനം നൽകിയത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് കൊല്ലം, കോട്ടയം പത്തനംതിട്ട ജില്ലകളിലും, കോട്ടയത്തു നിന്നുള്ള 90 ശതമാനം ഉദ്യോഗസ്ഥർക്കും തിരുവനന്തപുരം ജില്ലയിലുമാണ് നിയമനം.
സ്വന്തം കുടുംബത്തെ ആഴ്ചയിൽ ഒരു ദിവസം പോലും വന്നു കാണാൻ സാധിക്കാത്ത രീതിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഉണ്ടായത്. എന്നാൽ വോട്ടെണ്ണൽ കഴിയുമ്പോൾ തിരികെയെത്താമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എസ്ഐ മാരെ സ്വന്തം ജില്ലയിലേക്ക് തിരികെ അയച്ചുവെന്നല്ലാതെ എസ്എച്ച്ഒ മാരെയും ഡിവൈഎസ്പി മാരെയും ഇതുവരെയും മാറ്റിയിട്ടില്ല. ഇതാണ് സേനയിൽ കടുത്ത അമർഷത്തിന് വഴിയൊരുക്കിയത്. യാതൊരു മാനുഷിക പരിഗണനയുമില്ലാതെ, ലെക്കും ലെഗാനുമില്ലാതെയായിരുന്നു സ്ഥലംമാറ്റം