
സ്വന്തം ലേഖിക
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക്ക് ടോക് താരം വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്.സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍ മീഡിയയില്‍ മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നല്‍കിയിരിക്കുന്ന സന്ദേശം.
കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാള്‍ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോണ്‍ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനീതിനെതിന്റെ ഫോട്ടോ ഫില്‍ട്ടര്‍ ചെയ്തതാണെന്നും യഥാര്‍ത്ഥ രൂപം മറ്റൊന്നാണെന്നും സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവര്‍ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് ഇങ്ങനെ
സോഷ്യല്‍ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തര്‍ക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില്‍ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓര്‍ക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവര്‍ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല.
കാര്‍ വാങ്ങാന്‍ ഒപ്പം ചെല്ലാന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയിട്ടുണ്ടോ എന്നുള്ളതും പൊലീസ് അന്വേഷിച്ചു വരികയാണ്.
ടിക് ടോകില്‍ വീഡിയോകള്‍ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാന്‍സ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിന്‍്റെ രീതി.
പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണവും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.



