
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപെട്ട കാറിൽനിന്ന് ബോധരഹിതനായ തന്നെയും കുടുംബത്തെയും രക്ഷിച്ച പൊലീസിന് മധുരവുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഐ.എസ്.ആർ.ഒ യിലെ മുൻ എൻജിനീയർ തോമസും, മകളും ഡോക്ടറുമായ ആനിയും എത്തി.
കഴിഞ്ഞ ദിവസം വൈകീട്ട് ഏറ്റുമാനൂർ ടൗണിൽ ആയിരുന്നു അപകടം. ഷുഗർ ലെവൽ താഴ്ന്നു ബോധരഹിതനായതിനെതുടർന്ന് തോമസ് ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടെ ഉണ്ടായിരുന്ന ഭാര്യ അന്നക്കുട്ടി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് ഏറ്റുമാനൂർ എസ്.ഐ റനീഷ് ഇല്ലിക്കലും പി.ആർ. ബിജുവും അവിടെയെത്തിയത്.
ഷുഗർ ലെവൽ താഴ്ന്നതാണെന്ന് അറിഞ്ഞയുടൻ പൊലീസുകാർ പഴച്ചാർ വാങ്ങി കുടിപ്പിച്ചു. തുടർന്ന് ജീപ്പിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഷുഗർ ലെവൽ 52-ൽ ആയിരുന്ന തോമസ് ഗുരുതരാവസ്ഥയിലേക്ക് പോകാതെ ജീവൻ രക്ഷിക്കാനായത് സമയബന്ധിതമായുള്ള പൊലീസിന്റെ ഇടപെടലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.