പെറ്റിക്കേസുകൾ പിടിക്കാതിരുന്നാൽ പൊലീസിന് ഇനി ശകാരമില്ല ; പ്രതിഛായ മാറ്റാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പെറ്റിക്കേസുകൾ പിടിക്കാതിരുന്നാൽ പൊലീസിന് ഇനി ശകാരമില്ല ; പ്രതിഛായ മാറ്റാനൊരുങ്ങി ആഭ്യന്തര വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: പ്രതിഛായ മാറ്റാനൊരുങ്ങി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തെ മറ്റ് സർക്കാർ വകുപ്പുകളിൽ നടക്കുന്നതുപോലുള്ള അവലോകന യോഗം ഇനി പോലീസ് സ്റ്റേഷനിലും. എല്ലാ മാസവും നടക്കുന്ന ക്രൈം മിറ്റിംഗിനു പുറമെയാണിത്. മാസത്തിന്റെ ഒടുവിലത്തെ ആഴ്ചയിൽ എസ്എച്ച്ഒമാരാണ് യോഗം വിളിച്ചു ചേർക്കേണ്ടത്. അവലോകന യോഗത്തിന്റെ റിപ്പോർട്ട് അതതു മാസം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് അയയ്ക്കണം.

അതാത് മാസത്തെ പൊലീസ് സ്റ്റേഷനുകളിലെ അവലോകന യോഗത്തിനുശേഷം ഡിജിപിയുടെ വീഡിയോ കോൺഫറൻസിംഗും എല്ലാ മാസവും ഇനിയുണ്ടാകും. അവലോകനം ചെയ്യേണ്ട വിഷയങ്ങളെ സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഡിജിപി സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവികൾക്കു നല്കിയിട്ടുണ്ട്.
പൊലീസിന്റെ പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച നിരവധി പരാതികൾ സർക്കാരിനു ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനമൈത്രി പോലീസിന്റെ പ്രവർത്തനം, പൊതുജനങ്ങൾക്കു പോലീസിന്റെ പ്രവർത്തനത്തിലുള്ള തൃപ്തി, പരാതിയുടെ തീർപ്പാക്കൽ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സീനിയർ സിറ്റിസൺ, മികച്ച കേസ് അന്വേഷണം എന്നിങ്ങനെയുള്ള കാര്യങ്ങളുടെ അവലോകനമാണ് നടക്കുക. സാധാരണ ക്രൈം മീറ്റിംഗുകളിൽ കേൾക്കുന്നതുപോലെ എത്ര പെറ്റിക്കേസ് പിടിച്ചുവെന്നുള്ള ചോദ്യമൊന്നും അവലോകന യോഗത്തിലുണ്ടാവില്ല.