
തേർഡ് ഐ ബ്യൂറോ
തൃശൂർ: സംസ്ഥാനത്തിനു പുറത്ത് അറുനൂറ് രൂപവരെയുള്ള കൊഞ്ച് കേരളത്തിൽ എത്തിച്ചു വിൽക്കുന്നത് നൂറു രൂപയും 200 രൂപയ്ക്കും..! വിശാഖപട്ടണത്തിൽ നിന്നും വിശാലമായ മനസോടെ കൊഞ്ച് എത്തിച്ചു വിൽക്കുന്ന സംഘത്തെ തേടിയുള്ള പൊലീസ് അന്വേഷണം എത്തി നിന്നത് വമ്പൻ ഗുണ്ടകളിൽ.
വിശാഖപ്പട്ടണത്തു നിന്നും എത്തിക്കുന്ന കൊഞ്ച് കുറഞ്ഞ വിലയിൽ തൃശൂരിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് കള്ളക്കളി പൊളിച്ചടുക്കിയത്. ഇതോടെ വിശാഖപട്ടണത്തെ ഏജന്റുമാരെ മറ്റ് കച്ചവടക്കാർ വിളിച്ച് അന്വേഷിച്ചപ്പോൾ വിലയിൽ മാറ്റമില്ലെന്നാണ് അവർ മറുപടി പറഞ്ഞത്. ഇതോടെ സ്വന്തം കീശയിലെ കാശു മുടക്കി തീരെ വിലക്കുറിച്ച് കൊഞ്ച് വിൽക്കാൻ ആരെങ്കിലും തയാറാകുമോ എന്നിങ്ങനെ പല ചോദ്യങ്ങളും മീൻ കച്ചവടക്കാരുടെ മനസിൽ ഉയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മീൻ തീരെ വിലക്കുറച്ച് വിശാഖപട്ടണത്തു നിന്ന് കൊണ്ടുവരുന്നവർ ആരെല്ലാമെന്ന് അന്വേഷണമായി. തുടർന്ന് ഇവർക്ക് തോന്നിയ ചില സംശയങ്ങൾ തൃശൂർ റൂറൽ എസ്പി ആർ.വിശ്വനാഥിൻറെ ശ്രദ്ധയിൽപ്പെടുത്തി. സീ ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിനോട് അന്വേഷിക്കാൻ എസ്പി നിർദ്ദേശം നൽകി. ഇതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത് .
വിശാഖപട്ടണത്തു നിന്ന് പുതുതായി മീൻ കൊണ്ടുവരുന്ന ഇടനിലക്കാർ ആരൊക്കെയാണെന്ന് പൊലീസ് അന്വേഷിച്ചു. ദീർഘകാലം നീണ്ട അന്വേണം. വിശാഖപട്ടണത്ത് 600 രൂപ വിലയുള്ള കൊഞ്ച് കേരളത്തിൽ കൊണ്ടുവന്ന് 200 രൂപയ്ക്കു കൊടുക്കാൻ സാധിക്കുന്നത് വിശദമായി അന്വേഷിച്ചു. ഓരോരുത്തരെക്കുറിച്ചും സമഗ്രമായി അന്വേഷിച്ചപ്പോഴാണ് സംഗതി പന്തികേടു തോന്നിയത്. പഴയ ക്രിമിനൽ സംഘങ്ങളിൽ പലരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് മീൻ കൊണ്ടുവരുന്ന ഇടപാടിലേക്ക് തിരിഞ്ഞിരിക്കുന്നു.
ഇക്കൂട്ടർ കൊണ്ടുവരുന്ന മീനിന് വിപണിയിൽ നിസാര കാശും. അങ്ങനെ, മീൻ വണ്ടികൾ നിരീക്ഷിച്ചു തുടങ്ങി.
വിശാഖപട്ടണത്തേയ്ക്കു കൊഞ്ചു വാങ്ങാൻ പോയ ഒരു മിനി ലോറി വാളയാർ കടന്നിട്ടുണ്ടെന്നായിരുന്നു റൂറൽ എസ്.പിയ്ക്കു സന്ദേശം കിട്ടിയത്. ഇതോടെ വണ്ടി വളഞ്ഞ് പിടികൂടിയ പോലീസ് പരിശോധിച്ചപ്പോഴാണ് മീൻ വണ്ടിയ്ക്കുള്ളിൽ കഞ്ചാവിന്റെ മണം. വണ്ടിയ്ക്കുള്ളിലുണ്ടായിരുന്ന പായ്ക്കറ്റുകൾ തുറന്നു നോക്കിയപ്പോൾ കഞ്ചാവായിരുന്നു.
നൂറ്റിനാൽപതു കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. വണ്ടിയിൽ നിന്ന് ഓടിപ്പോയത് കൊല്ലം സ്വദേശി മുനീറും. വണ്ടിയുടമ പറവൂർ സ്വദേശി ഷഫീഖാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വൻതോതിൽ കൊണ്ടുവരുന്ന വണ്ടിയിൽ മറ മാത്രമാണ് കൊഞ്ചും മറ്റു മീനുകളും. ഇതു ചെറിയ കാശിനു വിറ്റൊഴിവാക്കും. മീനിനേക്കാൾ കൊള്ളലാഭം കഞ്ചാവിൽ നിന്ന് കിട്ടുന്നതാണ് കാരണം. ചില പച്ചക്കറികളും നിസാര വിലയ്ക്കു വിൽക്കുന്നതായി വ്യാപാരികൾ പറയുന്നുണ്ട്.