അനധികൃത ലോട്ടറി വില്‍പ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ; തമിഴ്നാട്ടിൽ നിന്നും കേരള സംസ്ഥാന ലോട്ടറിയുടെ വൻ ശേഖരവും 2.25 കോടി രൂപയും പിടിച്ചെടുത്ത് പോലീസ്

Spread the love

കോയമ്പത്തൂർ : കേരള സംസ്ഥാന ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്നും പിടിച്ചെടുത്തു. തമിഴ്നാട് പൊലീസ് കോയമ്ബത്തൂരില്‍ നടത്തിയ റെയ്ഡിലാണ് കേരള ലോട്ടറിയുടെ വൻ ശേഖരം കണ്ടെത്തിയത്.

വിവിധ നറുക്കെടുപ്പുകളുടെ 1900 ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. കേരളത്തിന് പുറത്ത് വില്‍ക്കാൻ അനുവാദമില്ലാത്ത ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗരാജ്(42) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്നും 2.25 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

അനധികൃതമായി ലോട്ടറി വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്ബത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ കാർത്തികേയന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. എട്ട് പ്രത്യേക അന്വേഷണം സംഘങ്ങള്‍ രൂപീകരിച്ച്‌ മുന്നോട്ടു പോകുന്നതിനിടെയാണ് കഴി‌ഞ്ഞ ദിവസം മുപ്പതിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. പൊള്ളാച്ചി, വാല്‍പാറ, അന്നൂർ, കരുമാത്താംപട്ടി എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ നാഗരാജ് പാലക്കാട് വാളയാറിലെ ഒരു ലോട്ടറി ഏജൻസിയില്‍ ക്യാഷ്യറായി ജോലി ചെയ്യുകയാണ്. ഇയാളുടെ വീട്ടില്‍ നിന്ന് കിട്ടിയ 2.25 കോടി രൂപയില്‍ രണ്ട് ലക്ഷം രൂപയോളം 2000 രൂപയുടെ നോട്ടുകളാണ്. ഇയാള്‍ കേരള ലോട്ടറി അനധികൃതമായി എത്തിച്ച്‌ തിരുപ്പൂർ, പൊള്ളാച്ചി പ്രദേശങ്ങളില്‍ വില്‍പന നടത്തിവരികയായിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. കേരള ലോട്ടറി ടിക്കറ്റുകള്‍ക്ക് ഈ പ്രദേശങ്ങളില്‍ വലിയ ഡിമാൻ‍ഡ് ഉണ്ടെന്നും പൊലീസ് പറയുന്നു.

ലോട്ടറി ടിക്കറ്റ് വില്‍പനയ്ക്ക് പുറമെ ടിക്കറ്റുകളുടെ അവസാന നമ്ബർ വെച്ച്‌ അനധികൃത ചൂതാട്ടവും നടത്താറുണ്ടെന്നും കണ്ടെത്തി. കേരള, നാഗലാൻഡ് സംസ്ഥാനങ്ങളിലെ ലോട്ടറി ടിക്കറ്റുകളുടെ അവസാന അക്കങ്ങള്‍ ഉപയോഗിച്ച്‌ ദിവസവും പല തവണ നറുക്കെടുപ്പുകള്‍ ഇവർ തന്നെ നടത്താറുണ്ടത്രെ. ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും കേരള ലോട്ടറി ടിക്കറ്റുകളുടെ നമ്ബറുകള്‍ വെച്ചും 12 മണി, മൂന്ന് മണി, 6 മണി, 8 മണി എന്നീ സമയങ്ങളില്‍ നാഗലാൻ‍ഡ് ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗിച്ചുമാണ് അനധികൃത നറുക്കെടുപ്പിന്റെ പദ്ധതി.

പ്രത്യേക വാട്സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത്തരം അനധികൃത നറുക്കെടുപ്പ് നടത്തുന്നത്,. വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ടിക്കറ്റ് നമ്ബറുകള്‍ അറിയിക്കുന്നത്. ഇടപാടുകാർ തങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്ബറുകള്‍ പണം നല്‍കി തെരഞ്ഞെടുക്കാം. ഔദ്യോഗിക ഫലം വന്നു കഴിഞ്ഞാല്‍ ഇവർ പിന്നീട് തങ്ങളുടെ സ്വന്തം വിജയികളെ പ്രഖ്യാപിക്കും.