
തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിനും കേരളത്തിൻ്റെ ട്രഷറി അടച്ചുപൂട്ടുന്നതിനും വഴിവെക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ കേരളം കടമെടുത്തിരുന്നു. ഇതോടെ ഇനി ഡിസംബർ വരെ നയാപൈസ കേരളത്തിന് കടമെടുക്കാനാകില്ല. ഓണക്കാലത്ത് എടുത്ത 4,200 കോടി രൂപയുടെ കടം സ്പെഷ്യല്‍ സാങ്ഷൻ വഴിയാണ് കേന്ദ്രം നൽകിയത്.
എന്നാൽ, ഇത് ജനുവരി -മാർച്ച് കാലത്തെ പരിധിയില്‍ ഉള്‍പ്പെടുത്തും. ജനുവരി-മാർച്ച് കാലത്ത് എടുക്കാൻ കഴിയുന്ന 16,259 കോടിയില്‍ നിന്ന് 4,200 കോടി രൂപ അഭ്യർത്ഥന പ്രകാരം മുൻകൂർ കടമെടുക്കാൻ കേരളത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതോടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിക്കുന്ന സാഹചര്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് നടപ്പു സാമ്പത്തിക വർഷം ഭരണാനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള വിഹിതം 50% വെട്ടിക്കുറച്ച് സർക്കാർ ഉത്തരവായത്. മുൻഗണനാ പദ്ധതികള്‍ ഒഴികെ 50 ശതമാനം കുറക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയതെങ്കിലും വകുപ്പുകളിലേക്ക് മേലധികാരികള്‍ നടത്തിയ റിപ്പോർട്ടിംഗില്‍ തത്വദീക്ഷയില്ലാതെ 50 ശതമാനം നേരിട്ട് വെട്ടാനാണ് രേഖാമൂലം ഇംപ്ലിമെൻ്റിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ടെണ്ടർ നല്‍കി വർക്ക് അവാർഡ് ചെയ്ത പദ്ധതികള്‍ക്കാണ് ഇതുവഴി കൂച്ചുവിലങ്ങ് വരുന്നത്. അതായത് പദ്ധതി നടപ്പായാല്‍ പോലും കരാറുകാർക്ക് പണം ലഭിക്കില്ല. ഇതു മനസിലാക്കുന്ന കരാറുകാർ പ്രവർത്തിയില്‍ നിന്നും പിന്മാറാനുള്ള തയാറെടുപ്പിലാണ്.
പലരും രേഖാമൂലം ഇത്തരം അറിയിപ്പുകള്‍ ഇംപ്ലിമെറ്റിംഗ് ഉദ്യോഗസ്ഥർക്ക് നല്‍കിക്കഴിഞ്ഞു. സമ്പൂർണ പ്രവൃത്തി സ്തംഭനമാണ് ഇതുവഴി ഈ സാമ്പത്തിക വർഷം സംഭവിക്കുക. ഇതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് ഇല്ലാതാകും.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ദൂരവ്യാപകമായി ഇത് ബാധിക്കും. കരാറുകാരുടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളം, കരാറുകാർ വാങ്ങുന്ന നിർമാണ സാമഗ്രികള്‍, മറ്റ് സേവനങ്ങള്‍ക്ക് നല്‍കുന്ന പണം എന്നിവയാണ് കേരളത്തിൻ്റെ വിപണിയുടെ ലിക്വിഡിറ്റിയെ ചലനാത്മകമാക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നത്.
ഭരണാനുമതി ലഭിച്ച പദ്ധതികള്‍ പോലും 50 ശതമാനം വെട്ടിയാല്‍ പൊതുവിപണിയിലും അത്രയും തുകയുടെ നേരിട്ടുള്ള കുറവുണ്ടാകും. വിപണിയില്‍ ഇപ്രകാരമുണ്ടാക്കുന്ന കുറവ് ടാക്സ് വരുമാനത്തെ നേരിട്ടു തന്നെ ബാധിക്കും. ഇതു സർക്കാരിൻ്റെ ശമ്പളമടക്കമുള്ള പൊതു ചെലവുകളുടെ താളം തെറ്റിക്കുന്ന തരത്തിൽ വളരെ വേഗത്തില്‍ മാറുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നല്‍കുന്നു.