
സ്വന്തം ലേഖകൻ
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ച 40 മിനിറ്റോളം നീണ്ടു നിന്നു. ചരിത്രത്തിൽ അസാധാരണമായ നിലയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
ജഡ്ജിമാര്‍ക്ക് പണം നല്‍കി വിധി സമ്പാദിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന കേസില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഭിഭാഷകനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയെ സമീപിച്ചു. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസില്‍ പരാതിക്കാര്‍ ഇല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.