play-sharp-fill
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ 1.45ന് ഹൈക്കോടതിയിൽ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ 1.45ന് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്കു വരിക.


അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെക്കൂടാതെ അനിയൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരാണ് പ്രതികൾ. ഇവരും മുൻജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ തെളിവു തേടി പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിലീപീന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ദിലീപിന്റെ വീട്ടിലും അനിയന്റെ വീട്ടിലും ഇരുവരും ചേർന്നു നടത്തുന്ന നിർമാണ കമ്പനിയുടെ ഓഫിസിലുമാണ് റെയ്ഡ് നടത്തിയത്.

ഏറെനേരം കാത്തുനിന്നശേഷമാണ്ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപിന്റെ വീട്ടിനകത്ത് കയറി പരിശോധന നടത്താനായത്. രാവിലെ 11 മണിയോടെ പൊലീസ് സംഘം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി. എന്നാൽ റിമോട്ട് നിയന്ത്രിത ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 20 മിനുട്ടോളം കാത്തുനിന്നിട്ടും ഗേറ്റ് തുറക്കാൻ ആരും വന്നില്ല. ഇതേത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് ദിലീപിന്റെ വീട്ടുവളപ്പിൽ കയറുകയായിരുന്നു.

വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോൾ ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ എത്തി കാര്യം തിരക്കി. കോടതി ഉത്തരവ് അനുസരിച്ച് പരിശോധനയ്ക്ക് എത്തിയതാണെന്ന് പൊലീസുകാർ അറിയിച്ചു. ഇതുകേട്ടയുടൻ അകത്തേക്കുപോയ കാവ്യ പിന്നീട് തിരിച്ചെത്തി വാതിൽ തുറന്നില്ല. ഈ സമയം ദിലീപ് വീട്ടിലില്ലായിരുന്നു.

അൽപ്പസമയത്തിന് ശേഷം ദിലീപിന്റെ സഹോദരി സബിത കാറിലെത്തി, തിരച്ചിലിനായി വീട് തുറന്നു കൊടുക്കുകയായിരുന്നു.ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥർ അടക്കം 20 അംഗ സംഘമാണ് 5 വാഹനങ്ങളിലായി ദിലീപിന്റെ വീട്ടിലെത്തിയത്. പതിനൊന്നരയോടെ റെയ്ഡ് ആരംഭിച്ചു.

സൈബർ, റവന്യൂ, ഫോറൻസിക് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ, ഉച്ചയ്ക്ക് ഒരുമണിയോടെ ദിലീപ് കാറോടിച്ച് വീട്ടിലെത്തി. ഉച്ചയ്ക്ക് 2.20 ഓടെ എസ്പി മോഹനചന്ദ്രൻ നായർ ദിലീപിന്റെ വീട്ടിൽ നിന്നിറങ്ങി, ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലേക്ക് പോയി. ഇവിടേയും പരിശോധന നടക്കുന്നുണ്ടായിരുന്നു.

ആലുവ പാലസിന് സമീപം കൊട്ടാരക്കടവ് റോഡിലുള്ള ദിലീപിൻരെ പത്മസരോവരം വീട്, പറവൂർ കവലയിലെ വിഐപി റോഡിലുള്ള സഹോദരൻ അനൂപിന്റെ വീട്, ദിലീപിന്റെ സിനിമാ നിർമ്മാണകമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ എറണാകുളം ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലായിരുന്നു കോടതിയുടെ അനുമതിയോടെ ഒരേസമയം പരിശോധന നടന്നത്. മൂന്നിടത്തുമായി ഏഴു മണിക്കൂറോളം പരിശോധന നീണ്ടു നിന്നു.

മണിക്കൂറുകൾ കാത്തിരുന്നശേഷം പൂട്ടുപൊളിച്ചാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറ്റൂർ റോഡിലെ ഗ്രാൻഡ് പ്രൊഡക്ഷൻ ഓഫീസിൽ കടന്ന് പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു.

ദിലീപിന്റെ വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും രണ്ട് ഐപാഡുകളും ഒരു ഹാർഡ് ഡിസ്‌കും ഒരു പെൻഡ്രൈവും പിടിച്ചെടുത്തു. ഇവയിൽ ദൃശ്യങ്ങൾ ഉണ്ടോയെന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ദിലീപിന്റെ കൈവശം ഉണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ തോക്ക് കണ്ടെത്തിയിട്ടില്ല.

ദിലീപിന്റെ മൊബൈൽഫോൺ വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം അറിയിക്കണമെന്ന് അഭിഭാഷകർ അറിയിച്ചു. ഈ കാര്യം എഴുതിനൽകിയാണ് ഫോൺ ഏറ്റെടുത്തത്. സിംകാർഡുകൾ ദിലീപിന് തിരികെക്കൊടുത്തു.