
പാലക്കാട്: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ്വെയർ സംവിധാനത്തിന് സേവന ചിലവായി 143 കോടി രൂപ ബാങ്കുകൾ പങ്കിട്ട് നൽകേണ്ടി വരും. 206 കോടി രൂപ ചിലവ് വരുന്ന പദ്ധതിയിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനുള്ള 63 കോടി രൂപ സംസ്ഥാന സർക്കാർ നൽകും.
കരാറടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് സേവന ചിലവായി ഓരോ ബാങ്ക് ശാഖയും പ്രതിമാസം 4,500 രൂപയോളം നൽകേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല. വിവിധ സഹകരണ ബാങ്കുകളുടേതായി 4,415 ശാഖകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.
പദ്ധതി നടപ്പാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്.) സമർപ്പിച്ച ദർഘാസ് അംഗീകരിച്ചുകൊണ്ട് ഏപ്രിലിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ആറുവർഷത്തെ കരാർ അംഗീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിൽ ഒരോമാസവും 143 കോടി രൂപ വീതം സംഘങ്ങൾ പങ്കിട്ട് നൽകണമോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, സഹകരണ ബാങ്കിന്റെ ഒരു ശാഖയെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി പ്രതിമാസം വരുന്ന ചിലവ് വഹിക്കാനാണ് ഇപ്പോൾ വകുപ്പ് ആലോചിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group