സമവായം വേണമെന്ന് പറയുകയും രഹസ്യമായി ഗ്രൂപ്പ് യോഗവുമായി ജോസഫും കൂട്ടരും.

സമവായം വേണമെന്ന് പറയുകയും രഹസ്യമായി ഗ്രൂപ്പ് യോഗവുമായി ജോസഫും കൂട്ടരും.

കോട്ടയം : കേരള കോൺഗ്രസിന്റെ ആഭ്യന്തരകലഹം പരിഹരിക്കുന്നതിന് മധ്യസ്ഥർ ഇടപെട്ട് മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ പരസ്യ പ്രസ്താവനകളും തെരുവിലെ പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ജോസ് കെ മാണി എം പി വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മാണി വിഭാഗത്തിന് കർശനനിർദേശം നൽകി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതിനെ തുടർന്ന് വാക്ക് പോരും മറ്റു പ്രതിഷേധങ്ങളും മാണി വിഭാഗം അവസാനിപ്പിച്ചിരുന്നു. ഇതിനിടയിൽ ഇന്ന് കേരള കോൺഗ്രസ് നേതാവ് ടിവി എബ്രഹാമിന്റെ അനുസ്മരണത്തോടനുബന്ധിച്ച് പൊതു പരിപാടിയിൽ പങ്കെടുക്കാനായി പി ജെ ജോസഫ് കോട്ടയത്ത് എത്തിയിരുന്നു.ജോസഫിന്റെ സൗകര്യാർത്ഥം കിടങ്ങൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുടെ ഗ്രൂപ്പ് യോഗം സംഘടിപ്പിക്കുകയും ചെയ്തു. യോഗത്തിൽ പി ജെ ജോസഫ് എംഎൽഎ സംബന്ധിച്ചു. കോട്ടയം ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രധാന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. സമവായം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയും രഹസ്യമായി ഗ്രൂപ്പ് യോഗം സംഘടിപ്പിക്കുകയും ചെയ്യുന്ന പി.ജെ ജോസഫിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖർ ജോസഫിനെ നേരിട്ട് അറിയിക്കുകയുണ്ടായി.ഇതേതുടർന്ന് മധ്യസ്ഥ ശ്രമങ്ങൾ നിർത്തി വച്ചതായാണ് ലഭ്യമായ വിവരം.