
സ്വന്തം ലേഖകൻ
കുവൈറ്റ് : വിദേശത്തുനിന്നു വരുന്നവർക്ക് കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ്
നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകി.
ഇത്തരത്തിൽ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികൾ ഇതുവരെ നാട്ടിലേക്കെത്തിയിരുന്നത്. എന്നാൽ ജൂൺ മാസം ഇരുപതാം തിയതി മുതൽ നാട്ടിലേക്കു വരണമെങ്കിൽ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ മാത്രമേ നാട്ടിലേക്കു വരാൻ സാധിക്കുകയുള്ളു എന്ന് കാണിച്ചുകൊണ്ട് ജൂൺ പതിനൊന്നിന് കേരള സർക്കാർ പുറത്തിറക്കിയ കത്തും തുടർന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ ഒരു നിബന്ധന കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയ എസ് ഓ പി കളിൽ ഒന്നും ഇല്ല എന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ വന്നവർക്കു ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും ഹർജിയിൽ പറയുന്നു. എന്നാൽ ജൂൺ മാസം ഇരുപതാം തിയതി മുതൽ നാട്ടിലേക്കു വരണമെങ്കിൽ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ മാത്രമേ നാട്ടിലേക്കു വരാൻ സാധിക്കൂ എന്നുള്ളത് ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു നിബന്ധനയില്ല . കൂടാതെ സമാനമായ ഒരു കേസിൽ ഒറീസ സർക്കാർ എടുത്ത സമാനമായ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ഈ സാഹചര്യത്തിൽ കേരള സർക്കാറിന്റെ ഏകപഷീയമായ നടപടി റദ്ദു ചെയ്യണമെന്നു ഹർജിയിൽ ആവശ്യപെടുന്നു.
പലരാജ്യങ്ങളും ഇത്തരത്തിൽ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ടപെട്ട പ്രവാസികൾക്ക് ഇത്രയും തുക ചിലവഴിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കിൽ ഇത്തരത്തിൽ ഒരു ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്നുമില്ല.
ആയതിനാൽ ഇപ്പോൾത്തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിർദേശം കേരള സർക്കാരിന് നൽകണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയിൽ ആവശ്യപെടുന്നു.
പ്രവാസി സമൂഹത്തിന് ബഹു: കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് അറിയിച്ചു
ഹർജി കേരള ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.