
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ 74 ആരോഗ്യപ്രവർത്തകർക്കാണ്
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മർദ്ദനത്തിനിരയായത്. കേരളത്തിന്റെ തീരാ നൊമ്പരമായിമാറിയ ഡോ. വന്ദനാദാസിന്റെ വേർപാടും ഇക്കാലയളവിലാണ്.
ആ ദാരുണ സംഭവത്തിനുശേഷവും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയൊരുക്കാൻ കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഡോക്ടർമാർ, ഹൗസ് സർജൻ, സൂപ്രണ്ട്, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർസിസ്റ്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിങ്ങനെ പല തസ്തികകളിലുള്ളവരാണ് ആക്രമണത്തിനിരയായത്.
അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് 2023ലാണ്. 23 കേസുകൾ. ആ വർഷം മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തെങ്കിലും മറ്റു നടപടികളുണ്ടായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ആശുപത്രികളിലെ സുരക്ഷയ്ക്കായി 224 പേരുടെ സ്ഥിരം ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി 2023 ജൂണിൽ ശുപാർശ നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ആഭ്യന്തര വകുപ്പ് വെട്ടി.