
തിരുവനന്തപുരം: പ്രീതിയെ കണ്ടപ്പോൾ ദീപയ്ക്ക് കണ്ണീരടക്കാനായില്ല, ഇല്ല എന്റെ മകൻ എങ്ങും പോയിട്ടില്ല. ഇവളിലുടെ ഇന്നും അവൻ ഇവിടെയുണ്ട്.ആറുമാസം മുമ്പ് അകാലത്തിൽ പൊലിഞ്ഞ പൊന്നുമോന്റെ അവയവദാനത്തിലൂടെ പുതുജീവിതം ലഭിച്ച കല്ലറ സ്വദേശി പ്രീതിയെ ചേര്ത്ത പിടിച്ച് പൊട്ടിക്കരഞ്ഞ് ദീപ.
സ്‌നേഹിച്ച് മതിയാവാതെ നഷ്ടപ്പെട്ട 19കാരൻ മകൻ ധീരജിന്റെ ചിത്രം കാട്ടികൊടുത്തു. പ്രീതിയുമൊത്ത് മൊബൈലിൽ പടമെടുത്തു.
ടാഗോർ തീയേറ്ററിൽ അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കാൻ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സ്മൃതി സംഗമമാണ് വൈകാരിക നിമിഷങ്ങൾക്ക് വേദിയായത്.മസ്തികമരണം സംഭവിച്ച ധീരജിന്റെ അവയവങ്ങളിലൂടെ അഞ്ചുപേർക്കാണ് പുതുജിവൻ കിട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരി 14ന് ധീരജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇലവക്കോടുവച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് കിംസിൽ ചികിത്സയിലിരിക്കെ 18ന് ധീരജിന്റെ മസ്തിഷ്ക മരണം സംഭവിച്ചു.ആയൂർ മാർത്തോമ കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.
ധീരജിന്റെ വൃക്കയാണ് പ്രീതിക്ക് മാറ്റിവച്ചത്. ഫെബ്രുവരി 19ന് ശസ്ത്രക്രിയ നടന്നു. അതിനുശേഷം വിശ്രമത്തിലായിരുന്ന പ്രീതി ഇന്നലെയാണ് പുറത്തിറങ്ങിയത്. ധീരജിന്റെ കരൾ, ഹൃദയ വാൽവ്, രണ്ട് കണ്ണുകൾ എന്നിവയും പലർക്കായി ദാനം ചെയ്തു.
2017 ഡിസംബർ മുതൽ അവയവദാനം ചെയ്ത 122 വ്യക്തികളുടെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. ഇവർക്ക് മന്ത്രി വീണാ ജോർജ് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. നിറകണ്ണുകളോടെ എത്തിയവരെ മന്ത്രി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.