
തിരുവനന്തപുരം: കെ.സി.എല്ലിൽ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 131 റണ്‍സ് വിജയലക്ഷ്യം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സിനെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോബിന്‍ ജോബി, ജെറിന്‍ പിഎസ് എന്നിവരാണ് നിയന്ത്രിച്ചുനിര്‍ത്തിയത്.
37 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ബ്ലൂ ടൈഗേഴ്സ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 47 റണ്‍സെടുത്തിട്ടുണ്ട്. ജിഷ്ണു (8), അജീഷ് (7) എന്നിവരാണ് ക്രീസില്‍. വിനൂപ് മനോഹരന്‍ (36) പുറത്തായി.
സെമിയുറപ്പിക്കാന്‍ അനിവാര്യ വിജയം തേടിയിറങ്ങിയ കൊല്ലം സെയിലേഴ്‌സിന് മികച്ചൊരു തുടക്കമായിരുന്നില്ല ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദ് മടങ്ങി. അനൂപിന്റെ പന്തില്‍ വിഷ്ണു വിനോദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും കരുതലോടെയാണ് ബാറ്റ് വീശിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ജെറിന്‍ പി എസിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ആറ് റണ്ണെടുത്ത സച്ചിന്‍ ബേബിയും പുറത്തായി. അഭിഷേക് ജെ നായരെ പി കെ മിഥുനും എല്‍ബിഡബ്ല്യുവില്‍ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു സെയിലേഴ്‌സ്.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വത്സല്‍ ഗോവിന്ദും എം എസ് അഖിലും ചേര്‍ന്നാണ് കൊല്ലത്തെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 റണ്‍സെടുത്ത എം എസ് അഖിലിനെ ജെറിനാണ് പുറത്താക്കിയത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷറഫുദ്ദീനാണ് സെയിലേഴ്‌സിന്റെ സ്‌കോര്‍ 130ല്‍ എത്തിച്ചത്. ഷറഫുദ്ദീന്‍ 20 പന്തുകളില്‍ നിന്ന് നാല് സിക്‌സടക്കം 36 റണ്‍സുമായി പുറത്താകാതെ നിന്നു .അഖിലിനും ഷറഫുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ വത്സല്‍ ഗോവിന്ദ് 37 റണ്‍സെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം